മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിൻറെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രവർത്തിക്കെതിരേ സി.ബി.ഐ പുറപ്പെടുവിച്ചിരുന് ലുക്ഔട്ട് നോട്ടീസുകൾ ഹൈക്കോടതി റദ്ദാക്കി.
ജസ്റ്റിസ് രേവതി മൊഹിത് ദേരെയും ജസ്റ്റിസ് മഞ്ജുഷ ദേശ്പാണ്ഡെയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് റിയയുടെ ഹർജി പരിഗണിച്ച് വിധി പ്രഖ്യാപിച്ചത്.
റിയയുടെ സഹോദരൻ ഷോവിക്, പിതാവ് ഇന്ദ്രജിത് എന്നിവർക്കെതിരേയുള്ള സർക്കുലറുകളും റദ്ദാക്കിയിട്ടുണ്ട്. സുശാന്തിൻറെ മരണത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടതിനെ തുടർന്ന് സി.ബി.ഐ നടത്തിയ അന്വേഷണത്തിൻറെ ഭാഗമായി 2020ലാണ് റിയയ്ക്കു കുടുംബത്തിനുമെതിരേ ലുക്ഔട്ട് സർക്കുലറുകൾ പുറപ്പെടുവിച്ചിരുന്നത്.
വിധി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന് സി.ബി.ഐ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും ബെഞ്ച് ഈ ആവശ്യം നിരാകരിച്ചു. ബാന്ദ്രയിലെ അപ്പാർട്മെൻറിൽ 2020 ജൂൺ 14നാണ് സുശാന്തിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
തുടർന്ന് സുശാന്തിൻറെ പിതാവ് നൽകിയ പരാതിയിൽ ബിഹാർ പൊലീസ് സുശാന്തിൻറെ പ്രണയിനിയായിരുന്ന റിയയ്ക്കെതിരേ കേസെടുക്കുകയായിരുന്നു. കേസ് പിന്നീട് സി.ബി.ഐയ്ക്കു കൈമാറി.