ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതിനെതിരെ ആം ആദ്മി പാർട്ടി സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു.
ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ബേല എം ത്രിവേദി, എം.എം സുന്ദരേഷ് എന്നിവരുടെ സ്പെഷൽ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് ഹർജി പിൻവലിച്ചത്. ഹർജി പിൻവലിച്ചതായി അഭിഭാഷകർ കോടതിയെ അറിയിച്ചു.
കെജ്‌രിവാളിന്റെ ഹർജി ഉടനെ പരിഗണിക്കണമെന്ന് അഭിഭാഷകൻ അഭിഷേക് സിംഗ്‌വി രാവിലെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനു മുന്നിൽ ഉന്നയിച്ചിരുന്നു. തുടർന്ന് സ്പെഷൽ ബെഞ്ചിൽ ഉന്നയിക്കാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചതുമായിരുന്നു.
അതിനിടെ, ഇന്നു ചേരാനിരുന്ന ഡൽഹി നിയമസഭ സമ്മേളനം റദ്ദാക്കി. നിയമസഭ 27ന് രാവിലെ 11ന് ചേരും. കെജ്‌രിവാളിന്റെ കുടുംബത്തെ സന്ദർശിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ രാവിലെ ഡൽഹിക്കു തിരിച്ചു.
എന്തുതന്നെ സംഭവിച്ചാലും കെജ്‌രിവാളിനൊപ്പം നിൽക്കുമെന്നു ഭഗവന്ത് മൻ പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കെജ്രിവാളിന്റെ കുടുംബത്തെ സന്ദർശിക്കും.
കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതിനെതിരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. മന്ത്രിമാരെയടക്കം കസ്റ്റഡിയിലെടുത്തു. ഐ.റ്റി.ഒയിലെ ആം ആദ്മി പാർട്ടി കേന്ദ്രത്തിനു സമീപത്തെ മെട്രോ സ്റ്റേഷൻ വൈകിട്ട് ആറ് വരെ അടച്ചിട്ടിരിക്കുകയാണ്.