രാജാക്കാട്: പൊന്മുടി റോഡിൽ ഐഒസി പമ്പിന് സമീപം മലിനജനം റോഡിലേക്ക് ഒഴുകുന്നത് ആരോഗ്യ പ്രശ്നം ഉയർത്തുന്നു. മലിനജലം റോഡരികിലൂടെ ഒഴുകുന്നതിനാൽ സമീപത്തെ കച്ചവട സ്ഥാപനങ്ങൾക്കും ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഈ അടുത്ത നാളിൽ ഉദ്ഘാടനം ചെയ്ത വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് കടന്നുപോകണമെങ്കിൽ ഈ മലിനജലത്തിലൂടെയെ പോകുവാൻ സാധിക്കു. ഈ കടയിലേക്ക് ആളുകൾ വരാൻ തുടങ്ങിയത് മുതലാണ് വെള്ളമൊഴുക്ക് ശ്രദ്ധിക്കാൻ തുടങ്ങിയത്.
രൂക്ഷ ഗന്ധമുള്ള കൊഴുകൊഴുത്ത അഴുക്ക് ജലമാണ് ഇതുവഴി ഒഴുകുന്നത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടക്കാരുടെ ദേഹത്തേക്കും അടുത്തു കൂടി പോകുന്ന വാഹനങ്ങളിലേക്കും വെള്ളം തെറിക്കാറുണ്ട്. പൊന്മുടി രാജാക്കാട് പൊതുമരാമത്ത് റോഡരികിലാണ് മലിനജലം തുറന്നു വിട്ടിരിക്കുന്നത്.
മുമ്പ് റോഡ് വികസനം നടത്തിയപ്പോൾ റോഡരികിലുണ്ടായിരുന്ന ഓടകൾ അവിടെ നിന്നും ഒഴിവാക്കിയിരുന്നു. മഴ വെള്ളം ഒഴുകി പോകാനായി ചില ഭാഗത്ത് മാത്രം ഐറീഷ് ഓടയാണ് തീർത്തിരുന്നത്.
ഹോട്ടലുകളിലേയും,വ്യാപാര സ്ഥാപനങ്ങളിലേയും മലിനജലം ഓടകളിലേക്ക് ഒഴുക്കിവിടാതെ അവരവരുടെ സ്ഥലത്ത് കുഴി നിർമ്മിച്ച് അതിലേക്ക് വിടണമെന്നുമാണ് നിയമം ഓടയിലേക്ക് മലിനജലം ഒഴുക്കിയാൽ പഞ്ചായത്ത് ലൈസൻസും ആരോഗ്യ വകുപ്പിൻ്റെ ലൈസൻസും ലഭിക്കില്ല.
ഈ നിയമം ഉളളപ്പോഴാണ് പഞ്ചായത്തിൻ്റെയും ആരോഗ്യവകുപ്പിൻ്റെയും കണ്ണു വെട്ടിച്ച് മലിനജനം റോഡിലേക്കൊഴുക്കുന്നത്. ബസ് സ്റ്റാൻഡിലൂടെ കടന്നു പോകുന്ന ഓടയിലും മലിനജനം ഒഴുക്കുന്നുണ്ട് എത്രയും പെട്ടെന്ന് ഇതിൻ്റെ കാരണക്കാരെ കണ്ടെത്തുകയും ഇത് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.