ആലപ്പുഴ: പാസഞ്ചർ ട്രെയിനുകളുടെ സമയക്രമം പാലിക്കാൻ വന്ദേ ഭാരത് സർവീസ് കോട്ടയം വഴിയാക്കാമെന്ന റെയിൽവേ അറിയിപ്പിനെ തള്ളി യാത്രക്കാരുടെ സംഘടനയും എ.എം ആരിഫ് എം.പിയും. റെയിൽവേയുടേത് ഭീഷണിയുടെ സ്വരമാണെന്ന് ആരിഫ് എം.പി പറഞ്ഞു.
വന്ദേ ഭാരതിന്റെ സമയക്രമം തീരദേശ പാതയിലെ സർവീസുകളെ കാര്യമായി ബാധിച്ചിട്ടില്ലെന്നും പാസഞ്ചറുകൾ സമയ കൃത്യത പാലിക്കുന്നുണ്ടെന്നും ആണ് റെയില്‍വേയുടെ വിശദീകരണം.
ട്രെയിനുകളുടെ സമയം മുൻപത്തേതു പോലെ നിലനിർത്താൻ ആലപ്പുഴ വഴിയുള്ള വന്ദേഭാരത് സർവീസ് കോട്ടയം വഴി തിരിച്ചുവിടുകയാണ് മാർഗ്ഗം. അല്ലാത്തപക്ഷം നിലവിലെ സമയക്രമം തുടരുക തന്നെ ചെയ്യുമെന്നുമാണ് റെയിൽവേ വ്യക്തമാക്കുന്നത്. എന്നാൽ ഈ വിശദീകരണങ്ങളെ തള്ളുകയാണ് ആലപ്പുഴ എം പി, എ എം ആരിഫും യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് റെയിലും .
വൈകിട്ട് നാലിന് തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്ക് പുറപ്പെടുന്ന വന്ദേ ഭാരത് ട്രെയിൻ കടന്ന് പോകാൻ ആലപ്പുഴ വഴിയുള്ള ട്രെയിനുകളുടെ സമയം വൈകിപ്പിക്കുന്നു എന്നാണ് മാസങ്ങളായി യാത്രക്കാർ പരാതി ഉന്നയിക്കുന്നത്.
എറണാകുളത്തു നിന്നും വൈകിട്ട് 6.5 ന് പുറപ്പെടുന്ന എറണാകുളം – കായംകുളം എക്സ്പ്രസിലെ യാത്രക്കാരാണ് ഇത് മൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടുന്നത്. വിഷയത്തിൽ യാത്രക്കാരുടെ പ്രതിഷേധത്തിന് പിന്തുണയുമായി എ.എം ആരിഫും രംഗത്ത് വന്നതോടെയാണ് റെയിൽവേ വിശദീകരണം നൽകിയത്.