തിരുവനന്തപുരം: മാനസിക സമ്മർദം മൂലം പൊലീസുകാർ ജീവനൊടുക്കുന്ന സംഭവങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മതിയായ കൗൺസിലിങ് നൽകണമെന്ന് സർക്കുലർ. പൊലീസുകാരിലെ ആത്മഹത്യകളും ആത്മഹത്യാ പ്രവണതകളും അടുത്തകാലത്തായി വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ.
ഇത് കുറയ്ക്കുന്നതിനായി കൗൺസിലിങ് ആണ് പ്രധാനമായും സർക്കുലർ മുന്നോട്ട് വയ്ക്കുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറിയാണ് സർക്കുറൽ ഇറക്കിയിരിക്കുന്നത്.
പരാതികളും വിഷമങ്ങളും അവതരിപ്പിക്കാൻ സ്‌റ്റേഷനിൽ മെന്ററിങ് സംവിധാനം വേണമെന്നും അർഹമായ അവധികൾ നൽകണമെന്നും ആഴ്ചയിൽ ഒരു ദിവസം യോഗ പോലുള്ള പരിശീലനങ്ങൾ നൽകണമെന്നും സർക്കുലറിൽ പറയുന്നു.
വീക്ക്‌ലി ഓഫ്, വിവാഹവാർഷികത്തിനും കുട്ടികളുടെ ജന്മദിനത്തിനും അവധി തുടങ്ങിയവ കൃത്യമായി നൽകണമെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട നിർദേശം.
മാനസിക സമ്മർദമുണ്ടാകുന്ന പൊലീസുകാർക്ക് ഇത് കുറയ്ക്കുന്നതിന് സഹപ്രവർത്തകരുടെ സഹകരണമുണ്ടാകണമെന്നും സർക്കുലറിൽ പറയുന്നു. ജീവിതശൈലി രോഗങ്ങളുള്ളവർക്ക് പ്രത്യേക പരിഗണന നൽകാനും സർക്കുലറിൽ നിർദേശമുണ്ട്.