ന്യൂഡൽഹി: ബി.ജെ.പി എം.പി ബ്രിജ് ഭൂഷണിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തിതാരങ്ങൾ പുരസ്കാരങ്ങൾ തിരികെ നൽകുന്നത് മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നീതി തേടുന്ന താരങ്ങൾക്കുനേരെ മോദി കാട്ടുന്നത് ക്രൂരതയാണെന്ന് രാഹുൽ സമൂഹമാധ്യമത്തിൽ കുറിച്ചു.
ഏഷ്യൻ ചാമ്പ്യൻഷിപ്പിലടക്കം രാജ്യത്തിനായി മെഡൽ നേടിയ വിനേഷ് ഫോഗട്ട് ഖേൽരത്ന, അർജുന പുരസ്‌കാരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിനു സമീപം ഉപേക്ഷിക്കുന്ന ദൃശ്യം പങ്കുവച്ചായിരുന്നു കുറിപ്പ്.
‘പ്രഖ്യാപിത ബാഹുബലിയിൽ നിന്ന്(ബ്രിജ് ഭൂഷൺ) ലഭിച്ച ‘രാഷ്ട്രീയ നേട്ടങ്ങൾ’ ധീരപുത്രിമാരുടെ കണ്ണീരിനേക്കാൾ വലുതാണോ. രാജ്യത്തിന്റെ കാവൽക്കാരനായ പ്രധാനമന്ത്രിയിൽനിന്ന് ഇത്തരം ക്രൂരത കാണുന്നതിൽ വേദനയുണ്ടെന്നും രാഹുൽ കുറിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയിൽ കോൺഗ്രസ് ഗുസ്‌തി സമരം ഉയർത്തി പ്രചാരണം നയിക്കുന്നത് ബിജെപിയെ വെട്ടിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സമരം നയിക്കുന്ന ബജ്‌റംഗ് പുനിയയെ അഖാഡയിൽവച്ച് രാഹുൽ കണ്ടിരുന്നു. ജാട്ട് വിഭാഗത്തിനിടയിൽ ഗുസ്‌തി വികാരം കത്തിച്ച് ബി.ജെ.പിയെ താഴെ ഇറക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.