കേപ് ടൗൺ: ആറുവിക്കറ്റുമായി മുഹമ്മദ് സിറാജ് കരുത്തുകാട്ടിയപ്പോൾ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച. ആദ്യ ഇന്നിംഗ്‌സിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയർ 55 റൺസിന് പുറത്തായി.
ഓപ്പണർ എയ്‌ഡൻ മർക്രാം, ക്യാപ്റ്റൻ ഡീൻ എൽഗർ, ടോണി ഡി സോർസി, ഡേവിഡ് ബെഡിങ്ഹാം, മാർകോ ജാൻസൻ, കെയ്ൽ വെരെയ്ൻ എന്നിവരുടെ വിക്കറ്റാണ് സിറാജ് നേടിയത്. ജസ്‌പ്രീത് ബുമ്രയും മുകേഷ് കുമാറും രണ്ട് വിക്കറ്റുകൾ വീതം നേടി.
ആദ്യകളിയിലെ വൻ തോൽവിയുടെ ക്ഷീണത്തിലാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. രണ്ടുമത്സര പരമ്പര കൈവിടാതിരിക്കാൻ ജയം അനിവാര്യമാണ്. സെഞ്ചൂറിയനിലെ ഒന്നാംടെസ്റ്റിൽ ഇന്നിങ്‌സിനും 32 റണ്ണിനുമാണ് ഇന്ത്യ കീഴടങ്ങിയത്. രണ്ടരദിവസംകൊണ്ട് പോരാട്ടം അവസാനിപ്പിച്ചു.