മുംബൈ: ഭഗവാന്‍ ശ്രീരാമന്‍ വെജിറ്റേറിയൻ ആയിരുന്നില്ല മറിച്ച് ഒരു നോൺ വെജിറ്റേറിയനായിരുന്നുവെന്ന് എന്‍.സി.പി നേതാവ് ജിതേന്ദ്ര അവാദ്.
14 വര്‍ഷം കാട്ടില്‍ കഴിഞ്ഞ ഒരാള്‍ക്ക് എവിടെ നിന്ന് സസ്യക്ഷണം ലഭിക്കാനാണെന്നും അദ്ദേഹം ചോദിച്ചു. ബുധനാഴ്ച മഹാരാഷ്ട്രയിലെ ഷിർദ്ദിയിൽ ഒരു പരിപാടിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹത്തിന്‍റെ വിവാദ പരാമര്‍ശം.
“ഇതു ശരിയോ തെറ്റോയെന്ന് ജനങ്ങള്‍ ചിന്തിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. ആരെന്തൊക്കെ പറഞ്ഞാലും, ഗാന്ധിയും നെഹ്‌റുവുമാണ് നമുക്ക് സ്വാതന്ത്ര്യം ലഭിക്കാന്‍ പ്രധാന കാരണക്കാരായത്.
സത്യം പറയുമ്പോൾ അത് എന്നോട് തിരിച്ചു ചോദ്യം ചോദിക്കരുത്”. ഇപ്പോൾ എല്ലാവരെയും സസ്യാഹാരിയാകാന്‍ ശ്രമിക്കുമ്പോൾ ഞങ്ങൾ ശ്രീരാമന്‍റെ ആദർശം പിന്തുടരുന്നുവെന്നും ജിതേന്ദ്ര കൂട്ടിച്ചേർത്തു.
എന്നാൽ അവാദിന്‍റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തി. ശ്രീരാമന്‍ മാംസഭുക്ക് ആണെന്നതിന് ജിതേന്ദ്ര അവാദിന് തെളിവ് എവിടെ നിന്നു കിട്ടിയെന്ന് ബിജെപി എം.എല്‍.എ രാം കദം ചോദിച്ചു. രാമഭക്തരുടെ വികാരത്തെയാണ് അവാദ് മുറിവേല്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.