തിരുവനന്തപുരം: പിണറായി വിജയനെ കണ്ണിലെ കൃഷ്ണമണിപോലെയാണ് പ്രധാനമന്ത്രി കാക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ.
സ്വർണക്കടത്ത് ഏത് ഓഫിസിലാണ് നടന്നതെന്ന് അറിയാമെന്ന് പറഞ്ഞ പ്രധാനമന്ത്രി എന്തുകൊണ്ട് കൊള്ളക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്ത് കേസ് ഉയർന്നുവന്നപ്പോൾ കേന്ദ്രത്തിന്‍റെ അഞ്ച് അന്വേഷണ ഏജൻസികളാണ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്കെത്തിയത്. മുഖ്യമന്ത്രിക്കെതിരെ വ്യക്തമായ തെളിവുകളും മൊഴികളും നിലനിൽക്കെയാണ് എല്ലാ കേസുകളും ഇല്ലാതാക്കി എന്നുമാത്രമല്ല ബി.ജെ.പിയുടെ വോട്ടുമറിച്ച് പിണറായി വിജയനെ രണ്ടാമതും മുഖ്യമന്ത്രിയാക്കുകയും ചെയ്തെന്നും സുധാകരൻ ആരോപിച്ചു.
പ്രതിപക്ഷ നേതാക്കളെ ഇല്ലാത്ത കേസുകളിൽ കുടുക്കി വേട്ടയാടുകയാണ് മോദിയുടെ ഭരണകൂടം. കേന്ദ്രസർക്കാർ ഏജൻസികളുടെ പ്രധാന ജോലി തന്നെ ഇപ്പോൾ അതാണ്.
എന്നാൽ കേരള മുഖ്യമന്ത്രിക്കെതിരെ തെളിവുകൾ നിലനിൽക്കെയാണ് എല്ലാ കേസുകളും തേച്ചുമാച്ചത്. സ്വർണക്കടത്ത് കേസ് നിർജീവമാക്കിയതിനോടൊപ്പം ലാവ്ലിൻ കേസ് 28 തവണ മാറ്റിവെച്ചതും കൂട്ടിവായിക്കേണ്ടതൊണെന്നും അദ്ദേഹം പറഞ്ഞു.