ഭുവനേശ്വർ: ബോട്ട് മീൻ വലയിൽ കുടുങ്ങിയതിനെ തുടർന്ന് കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പർഷോത്തം റുപാല തടാകത്തിൽ കുടുങ്ങിയത് രണ്ട് മണിക്കൂർ.
ഒഡിഷയിലെ ചില്ലിക തടാകത്തിലാണ് കുടുങ്ങിയത്. തുടർന്ന് മറ്റൊരു ബോട്ടെത്തിച്ച് മന്ത്രിയെ കരയ്ക്കെത്തിക്കുക ആയിരുന്നു. ഖുർദ ജില്ലയിലെ ബർക്കുലിൽ നിന്ന് പുരിയിലേക്ക് പോവുകയായിരുന്നു മന്ത്രി.
ബോട്ട് തടാകത്തിൻറെ മധ്യ ഭാഗത്ത് എത്തിയപ്പോഴാണ് വലയിൽ കുടുങ്ങിയത്. തുടർന്ന് രണ്ടു മണിക്കൂറോളം തടാകത്തിൽ തന്നെ ഇദ്ദേഹത്തിന് തുടരേണ്ടി വന്നു.
സാഗർ പരിക്രമ പരിപാടിയുടെ ഭാഗമായി ഒഡിഷയിലെ മത്സ്യ തൊഴിലാളികളെ സന്ദർശിക്കാൻ എത്തിയതായിരുന്നു മന്ത്രി. ബോട്ട് ഓടിച്ചിരുന്നയാൾക്ക് വഴി പരിചിതമല്ലെന്നും അങ്ങനെ വഴിതെറ്റിയാണ് അപകടമുണ്ടായതെന്നും മന്ത്രി പറഞ്ഞു.