തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്‍റെ ഷെഡ്യൂൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സ്പീക്കർ എ.എൻ ഷംസീറിന് കത്ത് നൽകി.
കെ.പി.സി സംസ്ഥാന ജാഥ നടക്കുന്ന പശ്ചാത്തലത്തിൽ ബജറ്റ് ഫെബ്രുവരി അഞ്ചിൽ നിന്ന് രണ്ടിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ബജറ്റിനെ പൊതു ചർച്ച അഞ്ച് മുതൽ ഏഴ് വരെയുള്ള തീയതികളിലേക്കാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
ഗവർണറുടെ നയപ്രഖ്യാപത്തിന് ശേഷം ചേരുന്ന നിയമസഭ കാര്യോപദേശക സമിതിയുടെ യോഗമാണ് ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുക.
കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി അഞ്ചിനാണ് കാസർകോട് നിന്ന് ആരംഭിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജാഥ ഫെബ്രുവരി 25നാണ് തിരുവനന്തപുരത്ത് അവസാനിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് ഷെഡ്യൂളിൽ മാറ്റം വരുത്തമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.
പതിനഞ്ചാം കേരളനിയമസഭയുടെ 10ആം സമ്മേളനത്തിനെ തീയതി ഇന്നലെയാണ് സ്പീക്കർ പ്രഖ്യാപിച്ചത്. സംസ്ഥാന ബജറ്റ് ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെ.എൻ ബാലഗോപാലാണ് നിയമസഭയിൽ അവതരിപ്പിക്കുക. രണ്ടു ഘട്ടമായി മാർച്ച് 27 വരെ നീളുന്ന രീതിയിൽ സമ്പൂർണ ബജറ്റ് സമ്മേളനമാണ് ചേരുന്നത്.