തിരുവനന്തപുരം: ജാമ്യാപേക്ഷയിൽ രാഹുൽ മാങ്കൂട്ടത്തിൽ ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യജമായിരുന്നെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ പ്രതികരണത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
ഇരിക്കുന്ന സ്ഥാനത്തിന്‍റെ മഹത്വം അറിയാതെ ആണ് ഗോവിന്ദന്‍റെ പ്രതികരണങ്ങളെന്നും ഗോവിന്ദനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന്‍റെ ആരോഗ്യം മോശം ആയിരുന്നു. പ്രമുഖ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കൂടുതൽ ചികിത്സക്ക് ബാംഗ്ലൂരിലേക്ക് 15ന് പോകാൻ ഇരുന്നതാണ്.
ന്യൂറോ രോഗത്തിന് ബി.പി പരിശോധിച്ചാൽ മതിയോ? ജനറൽ ആശുപത്രിയിലെ ഡോക്ടറെ സ്വാധീനിച്ച് രണ്ടാമത്തെ മെഡിക്കൽ പരിശോധന അട്ടിമറിച്ചു.
ജനറൽ ആശുപത്രിയിൽ നിന്ന് വ്യാജ സർട്ടിഫിക്കറ്റ് കൊടുത്തു. ആശുപത്രിയിലെ ഡോകടർ, പോലീസ് എല്ലാവരും ജാമ്യം നിഷേധിക്കാൻ അധികാരം ദുർവിനിയോഗം ചെയ്തു.നിയമ വിരുദ്ധം ആയി ഇടപെടൽ നടത്തിയ ഒരു ഉദ്യോഗസ്ഥനേയും വെറുതെ വിടില്ലെന്ന് സതീശൻ പറഞ്ഞു.
എല്ലാ കുഴപ്പത്തിനും കാരണം മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി കലാപത്തിന് ആഹ്വാനം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.സംസ്ഥാനത്ത് പൊലീസിനെ ഉപയോഗിച്ച് ഭരണകൂട ഭീകരത നടപ്പിലാക്കുന്നു.
സമരങ്ങൾ ഉദ്ഘാടനം ചെയ്യുന്നവർ വരെ പ്രതികൾ ആകുന്നു.അധികാരം ദുരുപയോഗം ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തുന്ന സർക്കാരാണിത്,ഈ സർക്കാരിനെ ഉപദേശിക്കുന്നർ സർക്കാരിന്‍റെ ശത്രുക്കളാണ്.
വ്യാപകമായി ജാമ്യം ഇല്ലാത്ത കേസുകൾ എടുക്കുന്നു. രാഹുൽ ആരെയെങ്കിലും പരിക്കേൽപ്പിക്കുന്ന ഒന്നും ചെയ്തില്ല. എന്നിട്ടും പത്തു വർഷം തടവ് കിട്ടുന്ന വകുപ്പുകൾ ചുമത്തിയെന്നും സതീശൻ പറഞ്ഞു.