തിരുവനന്തപുരം: കേരള ലിറ്ററേച്ചർ ഫെസ്ററിവൽ വേദിയില്‍ എം.റ്റി നടത്തിയ വിമർശനം കേന്ദ്രത്തിനെതിരെയെന്നാവർത്തിച്ച് ഇടതു മുന്നണി കൺവീനർ ഇ.പി ജയരാജൻ രംഗത്ത്.
എം.റ്റിയെ പോലെയുള്ള ആളെ വിവാദത്തിലേക്ക് വലിച്ചിഴയക്കരുതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.റ്റി വിമർശിക്കാനിടയില്ല. താന്‍ എം.റ്റിയുടെ പ്രസംഗം മാധ്യമങ്ങളിലൂടെ കേട്ടതാണ്.
പ്രസംഗം കേട്ടപ്പോൾ പ്രശ്നം ഒന്നും തോന്നിയില്ല. കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രിക്കെതിരെയുമാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. മുഖ്യമന്ത്രിയെ ആക്ഷേപിക്കാന്‍ നടക്കുന്ന ചില ആളുകളാണ് എം.റ്റിയുടെ പ്രസംഗം വളച്ചൊടിക്കുന്നത്.
വളരെ പ്രായമുള്ള വലിയ സാഹിത്യകാരനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്. വാക്കുകൾ വ്യാഖ്യാനിച്ചത് ഇടതുപക്ഷ വിരുദ്ധരെന്നും ഇ.പി പറഞ്ഞു. വ്യക്തി ആരാധനയെ സി.പി.എം എതിർക്കുന്നു, പക്ഷെ വ്യക്തികളുടെ മികവ് പറയുന്നതിൽ തെറ്റില്ലെന്നും ഇ.പി കൂട്ടിച്ചേർത്തു.