ഭോപ്പാൽ: രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ അയോധ്യയിൽ വിതരണം ചെയ്യാൻ മധ്യപ്രദേശിൽ നിന്ന് അഞ്ച് ലക്ഷം ലഡ്ഡു. അഞ്ച് ട്രക്കുകളിലായി മധ്യപ്രദേശിന്‍റെ സമ്മാനം ഇന്നലെ അയോധ്യയിലേക്കു തിരിച്ചു.
മുഖ്യമന്ത്രി മോഹൻ യാദവ് ഫ്ലാഗ് ഓഫ് ചെയ്തു. ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിലാണു ലഡ്ഡു തയാറാക്കിയത്. അയോധ്യയിൽ മുൻപുണ്ടായിരുന്ന ക്ഷേത്രം വിക്രമാദിത്യ ചക്രവർത്തി നിർമിച്ചതാണെന്നും അഞ്ചു നൂറ്റാണ്ടിനുശേഷം ശ്രീരാമൻ ഗർഭഗൃഹത്തിലേക്കു തിരികെയെത്തുന്നതിന്‍റെ സന്തോഷം പങ്കുവയ്ക്കാനാണു മധുരം വിതരണം ചെയ്യുന്നതെന്നും മോഹൻ യാദവ്.
50 ഗ്രാം വീതമാണ് ഓരോ ലഡ്ഡുവും. ആകെ 250 ക്വിന്‍റൽ ഭാരം. 150 സന്നദ്ധ സംഘടനാ പ്രവർത്തകരും ക്ഷേത്ര ജീവനക്കാരുമടക്കം 150 പേരാണ് ലഡ്ഡു തയാറാക്കിയത്.
പ്രാണപ്രതിഷ്ഠയ്ക്കെത്തുന്നവർക്ക് ബാബാ മഹാകാൽ നൽകുന്ന പ്രസാദമാണിതെന്ന് ഉജ്ജയിൻ മഹാകാലേശ്വർ ക്ഷേത്രം അസിസ്റ്റന്‍റ് അഡ്മിനിസ്ട്രേറ്റർ മൂൽചന്ദ് ജുൻവാൾ. നേരത്തേ, പ്രതിഷ്ഠാച്ചടങ്ങുകൾക്കെത്തുന്നവർക്കു പ്രസാദം നൽകാൻ 300 ടൺ സുഗന്ധ അരി ഛത്തിസ്ഗഡ് അയോധ്യയിലേക്ക് അയച്ചിരുന്നു.