Timely news thodupuzha

logo

ചിന്നക്കനാലിൽ കെെയ്യേറിയ പുറമ്പോക്ക് ഭൂമി സർക്കാർ ഏറ്റെടുക്കും

ഇടുക്കി: മാത്യു കുഴൽനാടൻ എം.എൽ.എ ചിന്നക്കനാലിൽ കെെയ്യേറിയ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുമതി. റിസോർട്ടിന്റെ മറിവിൽ സർക്കാർ ഭൂമി കൈയേറിയെന്ന വിജിലൻസ് കണ്ടെത്തൽ ശരിവച്ച് റവന്യുവിഭാഗമാണ് ഏറ്റെടുക്കുക.

വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് വാങ്ങിയ ശേഷം കൈയേറ്റം ഒഴിപ്പിക്കൽ നടപടി ആരംഭിക്കും. പ്രാഥമിക സർവേ പ്രകാരം മാത്യു കുഴൽനാടൻ 50 സെന്റോളം ഭൂമി കൈയേറിയിട്ടുണ്ടെന്ന റിപ്പോർട്ട് ഉടുമ്പൻചോല ലാൻഡ് റവന്യു തഹസിൽദാർ സീമ ജോസഫ് കഴിഞ്ഞ ദിവസം കലക്ടർക്ക് നൽകിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ സർവേയിലാണ് കൈയേറ്റം സ്ഥിരീകരിച്ചത്. കൈയേറ്റവും ക്രമക്കേടുമില്ലെന്നും നിയമപ്രകാരമാണ് വാങ്ങിയതെന്നുമുള്ള മാത്യു കുഴൽനാടന്റെ വാദം ഇതോടെ പൊളിഞ്ഞു.

ചിന്നക്കനാൽ ആറാം വാർഡിൽ സർവേ നമ്പർ 34/1ൽ കുഴൽനാടൻ വാങ്ങിയ പട്ടയ വസ്തു 1.21 ഏക്കറാണ്. എന്നാൽ, 50 സെന്റോളം സർക്കാർ ഭൂമി കുഴൽനാടൻ അനധികൃതമായി കൈവശപ്പെടുത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

മിച്ചഭൂമി കേസിൽ ഉൾപ്പെട്ട വസ്‌തു രജിസ്‌ട്രേഷൻ നടത്താൻ പാടില്ലാത്തതാണെന്ന്‌ വിജിലൻസ് കണ്ടെത്തിയിരുന്നു. ഈ വിവരം അറിഞ്ഞിരുന്നില്ലെന്നാണ് കുഴൽനാടൻ പ്രതികരിച്ചത്‌.

ക്രമക്കേടൊന്നും നടന്നിട്ടില്ലെന്നാണ് മുമ്പ് വാർത്താ സമ്മേളനങ്ങളിൽ കുഴൽനാടൻ പറഞ്ഞിരുന്നത്. 1000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ കാര്യം മറച്ചുവച്ചാണ് ഭൂമി രജിസ്ട്രേഷൻ നടത്തിയത്.

ഇതനുസരിച്ച് നികുതി വെട്ടിപ്പും നടത്തിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. വിജിലൻസ് കണ്ടെത്തലിന്റെ ഭാഗമായി താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ ഭൂമി അളന്നതിനെത്തുടർന്നാണ് തഹസിൽദാർ കലക്ടർക്ക് റിപ്പോർട്ട് നൽകിയത്.

ഭൂമി കൈയേറ്റത്തിലാണ്‌ റവന്യുവിഭാഗം നടപടി തുടങ്ങിയത്. കലക്ടറുടെ നിർദേശപ്രകാരം തുടർനടപടി അടുത്തദിവസംമുതലുണ്ടാകും. ഭൂമി തിരിച്ചുപിടിക്കുന്നതിന് ആദ്യം നോട്ടീസ് നൽകും.

വാദം കേട്ടശേഷമായിരിക്കും നടപടിയെന്ന് റവന്യുവിഭാഗം അറിയിച്ചു. നികുതിവെട്ടിപ്പിൽ വിജിലൻസ് അന്വേഷണം തുടരുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച വിജിലൻസ് കുഴൽനാടനെ രണ്ടരമണിക്കൂർ ചോദ്യംചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *