Timely news thodupuzha

logo

ബയോമൈനിങ്ങിനായി 95.24 കോടിയുടെ കരാർ

തിരുവനന്തപുരം: ബയോമൈനിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് 20 നഗരസഭകളിലെ മാലിന്യക്കൂനകൾ(ലെഗസി ഡമ്പ് സൈറ്റുകൾ) നീക്കുന്നതിന്‌ നാഗ്പുരിലെ കമ്പനിയുമായി 95.24 കോടി രൂപയുടെ കരാർ.

ലോക ബാങ്ക് സഹായത്തോടെ പ്രവർത്തിക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ(കെ.എസ്.ഡബ്ല്യു.എം.പി) ഭാഗമാണിത്. മന്ത്രി എം.ബി രാജേഷിന്റെ സാന്നിധ്യത്തിൽ കെ.എസ്.ഡബ്ല്യു.എം.പി പ്രോജക്ട് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ എസ്.എം.എസ് ലിമിറ്റഡുമായി കരാർ ഒപ്പിട്ടു.

മാലിന്യമുക്തം നവകേരളമെന്ന ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവയ്പാണിതെന്ന് മന്ത്രി പറഞ്ഞു. പദ്ധതി യാഥാർഥ്യമാകുന്നതോടെ മാലിന്യക്കൂനകൾ ഇല്ലാതാകുമെന്നു മാത്രമല്ല, നഗരങ്ങളിലെ 60 ഏക്കറിൽപ്പരം ഭൂമി വീണ്ടെടുത്ത് ശുചിത്വ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനുമാകുമെന്നും കൂട്ടിച്ചേർത്തു.

എസ്.എം.എസ് ലിമിറ്റഡ് ഡയറക്ടർ ആസിഫ് ഹുസൈൻ കമ്പനിയെ പ്രതിനിധാനംചെയ്‌ത്‌ ചടങ്ങിൽ പങ്കെടുത്തു. കൊട്ടാരക്കര, കായംകുളം, കൂത്താട്ടുകുളം, കോതമംഗലം, മൂവാറ്റുപുഴ, വടക്കൻ പറവൂർ, കളമശേരി, വടകര, കൽപ്പറ്റ, ഇരിട്ടി, കൂത്തുപറമ്പ്, കാസർകോട്, മാവേലിക്കര, കോട്ടയം, ചാലക്കുടി, കുന്നംകുളം, വടക്കാഞ്ചേരി, പാലക്കാട്, മലപ്പുറം, മഞ്ചേരി എന്നീ നഗരസഭകളിലാണ് പദ്ധതി നടപ്പാക്കുക.

ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കും. 95.24 കോടി രൂപയാണ് ചെലവ്. 20 ലെഗസി ഡമ്പ് സൈറ്റുകളിലായി 5.60 ലക്ഷം ക്യുബിക് മീറ്റർ മാലിന്യമുണ്ടെന്നാണ് കണക്ക്.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാർഗനിർദേശപ്രകാരം ബയോമൈനിങ്‌ സമയത്ത് പുറത്തുവരുന്ന വസ്തുക്കൾ സുരക്ഷിതമായി നീക്കും.

മണ്ണ്, കമ്പോസ്റ്റ്, മെറ്റൽ, പ്ലാസ്റ്റിക്, തുണി, തുകൽ, കെട്ടിടനിർമാണ അവശിഷ്ടങ്ങൾ, ഗ്ലാസ് എന്നിവ പുനഃചംക്രമണത്തിനും മറ്റ് നിഷ്ക്രിയവസ്തുക്കൾ ഭൂമി നികത്താനും റോഡ് നിർമാണത്തിനും ഉപയോഗിക്കും. പ്ലാസ്റ്റിക്കും മറ്റ് കത്തുന്ന വസ്തുക്കളും സിമന്റ് ഫാക്ടറികളിൽ ഇന്ധനമായി ഉപയോഗിക്കാനും സാധിക്കും.

Leave a Comment

Your email address will not be published. Required fields are marked *