കൊട്ടാരക്കര: ഫെഡറൽ സംവിധാനത്തെ തകർത്ത് സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കി ഭയപ്പെടുത്തി ജനങ്ങളെ ബി.ജെ.പിക്ക് അനുകൂലമാക്കാം എന്നുള്ളത് വെറും സ്വപ്നനമാണെന്ന് കേരള കോൺഗ്രസ് ബി ചെയർമാനും മന്ത്രിയുമായ കെ.ബി ഗണേഷ് കുമാര്‍.
പട്ടിണി കിടന്നു മണ്ണുവാരി തിന്നേണ്ടിവന്നാലും മലയാളി ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് ബി മാവേലിക്കര, കൊല്ലം പാർലമെന്റ് മണ്ഡലങ്ങളിലെ നേതൃത്വ സംഗമം കൊട്ടാരക്കരയിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസുകാർ നന്ദിയില്ലാത്തവരാണ്, പത്മജയുടെ പിതൃത്വത്തെ ചോദ്യംചെയ്തപ്പോൾ മിണ്ടാതിരുന്ന കോൺഗ്രസുകാർ കരുണാകരന്റെ ആത്മാവിനോട് കാണിച്ച വഞ്ചനയാണ്.
ജോഡോ യാത്രയിൽ പങ്കെടുത്ത ബഹുഭൂരിപക്ഷം നേതാക്കളും ബിജെപിയിലെത്തി. മതന്യൂനപക്ഷങ്ങൾക്കുവേണ്ടി ശബ്ദം ഉയർത്താൻ കോൺഗ്രസിനു കഴിഞ്ഞില്ല.
കരുത്തോടെ നിലപാടെടുത്തത് ഇടതുപക്ഷമാണ്. മതേതരത്വം ഉള്ളിടത്തെ സാമൂഹ്യമായും സാമ്പത്തികമായും സാംസ്‌കാരികമായും മുന്നേറ്റം ഉണ്ടാകൂയെന്നും തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വലിയ വിജയം നേടുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
കേരള കോൺഗ്രസ്(ബി) ജില്ലാ പ്രസിഡന്റ് എ ഷാജു അധ്യക്ഷനായി. സ്ഥാനാർഥികളായ എം മുകേഷും സി.എ അരുൺകുമാറും യോഗത്തിൽ പങ്കെടുത്തു.
നെടുവന്നൂർ സുനിൽ, ജേക്കബ് വര്‍ഗീസ് വടക്കടത്ത്, ജി ഗോപാലകൃഷ്ണപിള്ള, എ.ആർ ബഷീർ, എലിയാമ്മ, മുഹമ്മദ് റിയാസ്, കെ പ്രഭാകരൻ നായർ, നീലേശ്വരം ഗോപാലകൃഷ്ണൻ, പെരുംകുളം സുരേഷ്, കെ.എസ് രാധാകൃഷ്ണൻ, സബാഷ് ഖാൻ, തടത്തിവിള രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.