ബാംഗ്ലൂർ: മുതിർന്ന ബി.ജെ.പി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ഡി.വി സദാനന്ദ ഗൗഡ(71) രാഷ്ട്രീയത്തിൽ നിന്നു വിരമിച്ചു. കോൺഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹത്തിനിടയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാതിരുന്നതിനെത്തുടർന്ന് പാർട്ടി നേതൃത്വവുമായി അഭിപ്രായ ഭിന്നതയുണ്ടായിരുന്നു.
കോൺഗ്രസ് ക്ഷണിച്ചെങ്കിലും അവിടെക്കില്ല. നരേന്ദ്ര മോദിതന്നെ വീണ്ടും പ്രധാനമന്ത്രിയാകണമെന്നും സദാനന്ദ ഗൗഡ പറഞ്ഞു. ബാംഗ്ലൂർ നോർത്തിൽ ഇത്തവണ കേന്ദ്രമന്ത്രി ശോഭ കരന്തലജെയെ ആണ് ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്.
യെദ്യൂരപ്പയുടെ വിശ്വസ്തയാണ് ശോഭാ കരന്ത്ലജെ. തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിടാൻ തീരുമാനിച്ചപ്പോൾ സംസ്ഥാന നേതാക്കൾ തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ടിക്കറ്റ് മറ്റൊരാൾക്ക് നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.