Timely news thodupuzha

logo

ജാതിഭേദമില്ലാത്ത കേരളത്തിന് ഭംഗംവരുത്താനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കാനുള്ള കരുത്താണ് എ.കെ.ജി സ്മരണ; മുഖ്യമന്ത്രി

തിരുവനന്തപുരം: ജാതിമതഭേദമില്ലാത്ത, സ്നേഹവും സാഹോദര്യവും നീതിയും തുല്യതയും പുലരുന്ന കേരളത്തിനായാണ് എ.കെ.ജി സ്വയം സമർപ്പിച്ചതെന്നും അതിന് ഭംഗംവരുത്താനുള്ള ഏതു ശ്രമങ്ങളെയും ചെറുത്തു തോൽപ്പിക്കാനുള്ള കരുത്താണ് എ.കെ.ജിയുടെ സ്മരണയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ജാതി ചിന്ത പൂർണ്ണമായും പിഴുതെറിയണമെന്ന ലക്ഷ്യത്തോടെയാണ് ഇവിടത്തെ ഇടതു പുരോഗമന പ്രസ്ഥാനങ്ങൾ മുന്നോട്ടു പോകുന്നത്. എന്നാൽ ആ ശ്രമത്തിനു തുരങ്കം വയ്ക്കും വിധം വിവേചന പൂർണ്ണമായ യാഥാസ്ഥിതിക ചിന്താഗതികൾ ജനങ്ങൾക്കിടയിൽ വീണ്ടും വളർത്താനുള്ള സാഹചര്യമാണ് സംഘപരിവാർ ഒരുക്കുന്നത്.

ആർക്കെതിരേയും ഹിംസാത്മകമായ ജാതിയുടേയും മതവർഗീയതയുടെയും വെറുപ്പിൽ മുക്കിയ വാക്കുകൾ അഴിച്ചു വിടാമെന്ന തെറ്റിദ്ധാരണ ഇവർക്കുണ്ടെന്നും എ.കെ.ജിയുടെ സ്മരണദിനത്തിൽ നൽകിയ എഫ്.ബി പോസ്റ്റിൽ മുഖ്യമന്ത്രി പറഞ്ഞു.

പോസ്റ്റ് ഇങ്ങനെ – ഇന്ന് എകെജി ദിനം. നീതിക്കും സമത്വത്തിനും വേണ്ടി പൊരുതുന്ന ഓരോ മനുഷ്യനിലും ആവേശം നിറയ്ക്കുന്ന വിപ്ലവ പ്രതീകമാണ് സഖാവ് എകെ ഗോപാലൻ. പാവങ്ങളുടെ പടത്തലവനായി തൊഴിലാളി വർഗ വിമോചനത്തിനായി അക്ഷരാർത്ഥത്തിൽ സ്വയം സമർപ്പിക്കുകയായിരുന്നു എകെജി. ദരിദ്ര ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി ഉറച്ച സ്വരമുയർത്തിയ എകെജി രാജ്യമാകെ ആദരം നേടി. സാമൂഹ്യ അതിർവരമ്പുകളെല്ലാം അപ്രസക്തമാക്കുന്ന മാനവികതയാണ് അദ്ദേഹം എന്നും ഉയർത്തിപ്പിടിച്ചത്. ജാതിവിവേചനത്തിനെതിരെ നടന്ന ഗുരുവായൂർ സത്യഗ്രഹമുൾപ്പെടെയുള്ള ചരിത്രപ്രസിദ്ധമായ സമരങ്ങളുടെ നേതൃനിരയിലാണ് എകെജിയുടെ സ്ഥാനം.

ഭ്രാന്താലയം എന്നു ആക്ഷേപിക്കപ്പെടാൻ മാത്രം തീവ്രമായി ജാതി വിവേചനവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അനീതികളും നിലനിന്നിരുന്ന ഒരു കാലം കേരളത്തിലുണ്ടായിരുന്നു. ആ ഇരുട്ടിനെ വകഞ്ഞുമാറ്റി സമത്വത്തിന്റെയും ശാസ്ത്രചിന്തയുടേയും വെളിച്ചം വിതറി കേരളത്തെ ആധുനിക സമൂഹമെന്ന നിലയിൽ പ്രകാശിപ്പിച്ചത് നവോത്ഥാന പ്രസ്ഥാനങ്ങളാണ്. ഗുരുവും അയ്യങ്കാളിയും ചട്ടമ്പി സ്വാമികളും സഹോദരൻ അയ്യപ്പനും വിടി ഭട്ടതിരിപ്പാടുമുൾപ്പെടെ അനവധി മഹദ് വ്യക്തിത്വങ്ങളെപ്പോലെ നവോത്ഥാന ചിന്തയുടെ വിത്തുപാകാൻ യത്നിച്ച സാമൂഹ്യപരിഷ്കർത്താവു കൂടിയാണ് സഖാവ് എകെജി. അവരോടൊപ്പം അണിനിരന്ന് യാഥാസ്ഥിതികത്വത്തെ തകർത്തെറിഞ്ഞ് അതിനു മുകളിൽ പടുത്തുയർത്തിയതാണ് ഇന്നു നാം കാണുന്ന ആധുനിക കേരളം.

ജാതിചിന്ത പൂർണ്ണമായും പിഴുതെറിയണമെന്ന ലക്ഷ്യത്തോടെയാണ് ഇവിടത്തെ ഇടതു പുരോഗമന പ്രസ്ഥാനങ്ങൾ മുന്നോട്ടു പോകുന്നത്. എന്നാൽ ആ ശ്രമത്തിനു തുരങ്കം വയ്ക്കും വിധം വിവേചനപൂർണ്ണമായ യാഥാസ്ഥിതിക ചിന്താഗതികൾ ജനങ്ങൾക്കിടയിൽ വീണ്ടും വളർത്താനുള്ള സാഹചര്യമാണ് സംഘപരിവാർ ഒരുക്കുന്നത്. ആ ആശയധാരയുടെ സ്വാധീനത്തിൽ ചിലരെങ്കിലും പതിച്ചു പോകുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്കും ദളിത് വിഭാഗങ്ങളുക്കുമെതിരെ ആൾക്കൂട്ട വിചാരണയും അക്രമവും അഴിച്ചു വിടാൻ പ്രേരിപ്പിക്കും വിധം പ്രാകൃതമാണിവരുടെ നീതിബോധം. ആർക്കെതിരേയും ഹിംസാത്മകമായ ജാതിയുടേയും മതവർഗീയതയുടെയും വെറുപ്പിൽ മുക്കിയ വാക്കുകൾ അഴിച്ചു വിടാമെന്ന തെറ്റിദ്ധാരണ ഇവർക്കുണ്ട്.

ജാതിമതഭേദമില്ലാത്ത, സ്നേഹവും സാഹോദര്യവും നീതിയും തുല്യതയും പുലരുന്ന കേരളത്തിനായാണ് എകെജി സ്വയം സമർപ്പിച്ചത്. അതിന് ഭംഗംവരുത്താനുള്ള ഏതു ശ്രമങ്ങളെയും ചെറുത്തു തോൽപ്പിക്കാനുള്ള കരുത്താണ് എകെജി സ്മരണ.

Leave a Comment

Your email address will not be published. Required fields are marked *