ന്യൂഡൽഹി: ആംആദ്മി പാർട്ടി എം.എൽ.എ ഗുലാബ് സിങ്ങിന്‍റെ വസതിയിൽ ഇ.ഡി റെയ്ഡ്. ശനിയാഴ്ച രാവിലെ മൂന്നുമണിയോടെയാണ് ഗുലാബിന്‍റെ വസതിയിൽ റെയ്ഡ് നടത്തിയതെന്ന് എ.എ.പി അറിയിച്ചു.
ഏത് കേസിലാണ് റെയ്ഡ് നടക്കുന്നതെന്ന് വ്യക്തമല്ല. ഇന്ത്യ റഷ്യയുടെ പാത പിന്തുടർന്ന് ഏകാധിപത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുക ആണെന്ന് ഡൽഹി മന്ത്രിയും എ.എ.പി നേതാവുമായ സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി.
മുഴുവൻ പ്രതിപക്ഷത്തെയും ജയിലിലാക്കാനുള്ള തിരക്കിലാണ് ബി.ജെ.പി. ഇത് ഇന്ത്യക്കാർ മാത്രമല്ല ലോകം തന്നെ മനസിലാക്കി കഴിഞ്ഞു. റഷ്യയുടെ പാത പിന്തുടരുകയാണ് രാജ്യം.
ബംഗ്ലാദേശിലും, പാക്കിസ്ഥാനിലും, ഉത്തര കൊറിയയിലും മുൻപ് ഇങ്ങനെ കണ്ടിട്ടുണ്ട്. ഇന്ന് ഇന്ത്യ ഇതേ പാതയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇപ്പോൾ സ്വേച്ഛാധിപത്യത്തിന്‍റെ പാതയിലാണ്. അവിടെ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ നിരാകരിക്കപ്പെടും.
പ്രതിപക്ഷങ്ങൾ ഇല്ലാതാകും. ഞങ്ങളുടെ നാല് പ്രമുഖ നേതാക്കൾ കള്ളക്കേസുകളിൽ ജയിലിലാണ്. ഞങ്ങൾ ഗുജറാത്തിൽ മത്സരിക്കുന്നുണ്ട്. അതുകൊണ്ട് ഗുജറാത്ത് ഇൻ ചാർജ് ഗുലാബിന്‍റെ വീട്ടിൽ റെയ്ഡ് നടത്തുന്നെന്ന് സൗരഭ് ആരോപിച്ചു.