കോതമംഗലം: മലയോര മേഖല വീണ്ടും ഭീതിയിൽ. കാട്ടാന ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുന്ന മാമലക്കണ്ടത്ത് ഇപ്പോൾ കടുവയുടെ സാന്നിധ്യവും.
കഴിഞ്ഞ ദിവസം ഈറ്റവെട്ടാൻ പോയ അഞ്ച് പേർ കടുവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പാഞ്ഞടുത്ത കടുവയുടെ മുന്നിൽനിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ മൂന്നു പേർക്കു പരിക്കേറ്റു.
കാര്യാട് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ കൈവശ ഭൂമിയിൽ രാവിലെ ആയിരുന്നു സംഭവം. മാമലക്കണ്ടം കണ്ടച്ചാൽ സജി, ഭാര്യ സോഫി, താമാകുന്നേൽ സണ്ണി, ഭാര്യ സോണി, പ്ലാത്തോട്ടത്തിൽ നിർമല എന്നിവരാണ് ഈറ്റ ശേഖരിക്കാൻ പോയത്. നിർമല, സണ്ണി, സോണി എന്നിവർക്കാണു പരിക്കേറ്റത്.