വാഷിങ്ങ്‌ടൺ: രാജ്യത്തെ പ്രതിപക്ഷ കൂട്ടായ്മയിലെ പ്രധാന നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് “നീതിയുക്തവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടി’ ഉറപ്പാക്കണമെന്ന് അമേരിക്കയും.
ജർമനിക്കു പിന്നാലെ അമേരിക്കയും കേജ്‌രിവാൾ വിഷയത്തിൽ പരസ്യ പ്രതികരണം നടത്തിയതോടെ കേന്ദ്ര ബി.ജെ.പി സർക്കാർ പ്രതിരോധത്തിലായി.
ജർമനിയോട് രൂക്ഷമായി പ്രതികരിച്ച ഇന്ത്യ പക്ഷെ അമേരിക്കൻ അഭിപ്രായത്തോട് മൗനം പുലർത്തുകയാണ്. അമേരിക്കൻ അഭ്യന്തരവകുപ്പ് വക്താവ് വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സിനോടാണ് ഇതുസംബന്ധിച്ച് പ്രതികരിച്ചത്.
ജര്‍മനിയുടെയും അമേരിക്കയുടെയും പ്രതികരണത്തോടെ വിഷയം അന്താരാഷ്‌ട്ര ചർച്ചയായി. കെജ്‌രിവാളിന് നീതിയുക്തവും നിഷ്‌പക്ഷവുമായ വിചാരണയ്ക്ക് അവകാശമുണ്ടെന്ന് ആയിരുന്നു ജർമൻ വിദേശ മന്ത്രാലയത്തിന്റെ പ്രതികരണം.
കടുത്ത ഭാഷയിലാണ് ഇന്ത്യ ഇതിനോട് പ്രതികരിച്ചത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള നഗ്നമായ ഇടപെടലാണെന്ന് കേന്ദ്ര വിദേശ മന്ത്രാലയം പ്രസ്‌താവനയിറക്കി. ജർമൻ എംബസിയുടെ ഉപ മേധാവി ജോർജ് എൻസ്‌വെയ്‌ലറിനെ വിളിച്ചു വരുത്തി പ്രതിഷേധവും അറിയിച്ചിരുന്നു.