Timely news thodupuzha

logo

ദൂരദർശനിൽ കേരള സ്റ്റോറി പ്രദർശിപ്പിക്കാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം ലക്ഷ്യമാക്കി നിർമിച്ച സിനിമ ‘കേരള സ്റ്റോറി’ പ്രദർശിപ്പിക്കുമെന്ന തീരുമാനം ദൂരദർശൻ അടിയന്തരമായി പിൻവലിക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

തെരഞ്ഞെടുപ്പ് വേളയിൽ രാജ്യത്തിന്റെ ഔദ്യോഗിക വാർത്താസംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് സംസ്ഥാനത്തെ ഇകഴ്ത്താനുള്ള നീക്കത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്തിരിയണം.

പരസ്പര സാഹോദര്യത്തിൽ വിവിധ മതവിഭാഗത്തിൽപ്പെട്ടവർ ഒരുമയോടെ ജീവിക്കുന്ന പ്രദേശമാണ് കേരളം. ലോകത്തിനുമുമ്പിൽ തലയുയർത്തി നിൽക്കുന്ന കേരളത്തെ അപഹസിക്കാനും മതസ്പർധ വളർത്തുവാനും ലക്ഷ്യമിട്ട് സംഘപരിവാർ തലച്ചോറിൽ ഉടലെടുത്ത കുടിലതയുടെ ഉൽപ്പന്നമാണ് സിനിമ.

അതിദാരിദ്ര്യ നിർമാർജനത്തിൽ രാജ്യത്തിന് തന്നെ മാതൃകയായ നിതി ആയോഗിന്റെയടക്കമുള്ള വിവിധ സൂചികകളിൽ മുൻപന്തിയിലുള്ള കേരളത്തെ സോമാലിയ എന്ന് വിളിച്ച് ആക്ഷേപിച്ചവർ ഇപ്പോൾ മതംമാറ്റത്തിന്റെ കേന്ദ്രമെന്ന്‌ പ്രചരിപ്പിക്കാനുള്ള ഗൂഢശ്രമമാണ് നടത്തുന്നത്.

സംഘപരിവാർ സ്ഥിരമായി പ്രചരിപ്പിക്കുന്ന നുണകളും അപര വിദ്വേഷവും അടിസ്ഥാനമാക്കിയ സിനിമക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.

സംഘപരിവാറിന്റെ വർഗീയ അജൻഡക്കനുസരിച്ച്‌ പ്രവർത്തിക്കുന്ന കളിപ്പാവയായി ദൂരദർശൻ പോലൊരു പൊതുമേഖലാ സ്ഥാപനം മാറരുത്. ബിജെപി സ്ഥാനാർഥികൾക്കായി വർഗീയ പ്രചാരണം നടത്താനുള്ള ഏജൻസിയല്ല ദൂരദർശൻ.

അഞ്ചിന് സിനിമ സംപ്രേക്ഷണം ചെയ്യുമെന്ന അറിയിപ്പ് കേരളത്തെയാകെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും വർഗീയ ധ്രുവീകരണത്തിനായി നടത്തുന്ന ഇത്തരം വിധ്വംസക നീക്കങ്ങളെ മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *