കോതമംഗലം: കീരമ്പാറ കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസിനെ വീടിനുള്ളില്‍ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന സംഭവം നടന്നിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും പ്രതിയിലേക്കെത്താനാകാതെ കുഴങ്ങി പൊലീസ്.
അന്വേഷണത്തില്‍ പൊലീസ് സജീവമായിതന്നെയുണ്ട്. സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ തെളിവുകളൊന്നും പ്രതികളെ വെളിച്ചത്തു കൊണ്ടു വരാന്‍ പര്യാപ്തമായിട്ടില്ല.
സാറാമ്മയുടെ വീടിന്‍റെ പരിസരങ്ങളില്‍ വിവിധ തൊഴിലുകളുമായി ബന്ധപ്പെട്ട് എത്തിയ അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ഇതിനകം ഒട്ടേറെ പേരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശവാസികളായ ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതും ഫലപ്രദമായില്ല. അന്വേക്ഷണം നീണ്ടുപോകുന്ന സാഹചര്യത്തില്‍ ബന്ധുക്കളിലും പൊതുജനങ്ങളിലും ആശങ്ക ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തെളിയിക്കപ്പെടാതെ കിടക്കുന്ന ചെറുവട്ടൂരിലെ നീനി കൊലപാതകം, അയിരൂര്‍പ്പാടത്തെ ആമിന വധ കേസ് എന്നിവയുടെ ഗതിയാകുമോ സാറാമ്മ കൊലക്കേസിനുമെന്ന് സംശയിക്കുന്നവരുമുണ്ട്.
പട്ടാപകല്‍ നടന്ന കൊലപാതകത്തില്‍ പ്രതികളെ കണ്ടെത്തേണ്ടത് പോലിസിന് അഭിമാന പ്രശ്‌നം കൂടിയാണ്. അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാക്കാന്‍ ഇപ്പോഴത്തെ അന്വേക്ഷണ സംഘത്തിന് കഴിഞ്ഞില്ലെങ്കില്‍ ഇതും ലോക്കൽ പോലീസിന് നാണക്കേടാകും. സ്വാഭാവിക നടപടിയായി കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്യും.