കൽപ്പറ്റ: സുഗന്ധഗിരി അനധികൃത മരംമുറിക്കേസുമായി ബന്ധപ്പെട്ട് കൽപ്പറ്റ ഫ്ളയിങ്ങ് സ്ക്വാഡ് റേഞ്ച് ഓഫിസർ എം.പി സജീവനെ സ്ഥലം മാറ്റി. വടകര, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലേക്കാണ് മാറ്റിയത്.
കെ.പി ജിൽജിത്തിനെ കൽപ്പറ്റ ഫ്ലയിങ്ങ് സ്ക്വാഡിലേക്ക് നിയമിച്ചു. ഗ്രേഡ് ഡെപ്യൂട്ടി ബീരാൻ കുട്ടിയെയും സ്ഥലം മാറ്റും. ഇതോടെ അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട 18 ഉദ്യാഗസ്ഥർക്കെതിരെയുള്ള നടപടി പൂർത്തിയായി.
മരംകൊള്ള നടന്നത് വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയോടെയാണ് വ്യക്തമാക്കി ഡോ.എൽ. ചന്ദ്രശേഖർ ഐഎഫ്എസ് റിപ്പോർട്ട് നൽകിയിരുന്നു.
ഡിവിഷണൽ ഫോറസ്റ്റ് ഓഫിസറും രണ്ട് റേഞ്ച് ഓഫിസർമാരും ഉൾപ്പെടെ 18 ഉദ്യോഗസ്ഥർ കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. സുഗന്ധഗിരി വനഭൂമിയിൽ നിന്ന് 126 മരങ്ങളാണ് മുറിച്ചു കടത്തിയത്.
പ്രതികളിൽ നിന്ന് ഫോറസ്റ്റ് വാച്ചർ ആർ ജോൺസൺ 52,000 രൂപ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും മുറിക്കേണ്ട മരങ്ങൾ കരാറുകാരന് കാണിച്ചു കൊടുത്തുവെന്നും റിപ്പോർട്ടിലുണ്ട്.