കണ്ണൂർ: കണിച്ചാലിൽ ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തത് കടബാധ്യതയെ തുടർന്നാണെന്ന് കുടുംബാംഗങ്ങൾ. കേരള സഹകരണ ബാങ്കിൽ രണ്ട് ലക്ഷം രൂപ ബാധ്യത ഉണ്ടായിരുന്നുവെന്നും ബാങ്കിൽ നിന്നും ഈ മാസം 18ന് മേൽനടപടി സ്വീകരിക്കുമെന്നുകാട്ടി നോട്ടീസ് വന്നിരുന്നുവെന്നും കുടുംബാഗങ്ങൾ വ്യക്തമാക്കി.
കൊളക്കാട് സ്വദേശി ആൽബർനെയാണ്(68) ഇന്ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദീർഘകാലം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡൻറ് ആയിരുന്നു ആൽബർട്ട്.
20 വർഷത്തോളം കൊളക്കാട് ക്ഷീര സംഘത്തിൻറെ പ്രസിഡൻറായി പ്രവർത്തിച്ച ആൽബർട്ട് പ്രദേശത്തെ സജീവ പൊതുപ്രവർത്തകനായിരുന്നു. ഇന്ന് രാവിലെ ഭാര്യ വത്സ പള്ളിയിൽ പോയ സമയത്താണ് ആൽബർട്ട് വീടിനുള്ളിൽ തൂങ്ങിമരിച്ചത്.
ഭാര്യയുടെ പേരിലാണ് കേരള സഹകരണ ബാങ്കിൻറെ പേരാവൂർ ശാഖയിൽനിന്ന് വ്യക്തിപരമായ ആവശ്യത്തിനായി വായ്പ എടുക്കുന്നത്. ഇതിൻറെ കുടിശിക ഈ മാസം തന്നെ തിരിച്ചടക്കണമെന്നും ഇല്ലെങ്കിൽ തുടർനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയാണ് ഭാര്യയുടെ പേരിൽ ബാങ്കിൽനിന്ന് നോട്ടീസ് ലഭിച്ചിരുന്നത്.
പലയിടത്തുനിന്നും പണം ലഭിക്കാൻ ആൽബർട്ട് ശ്രമിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ലെന്നും ഇതേതുടർന്നുള്ള മനോവിഷമത്തിലായിരുന്നുവെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നു.