ശബരിമല: സന്നിധാനത്ത് ഫയര്‍ എസ്റ്റിന്‍ഗ്യൂഷര്‍, ഫയര്‍ഹൈഡ്രന്റ്, ഫയര്‍ബക്കറ്റ്സ് തുടങ്ങിയ എല്ലാവിധ സുരക്ഷാ ഉപകരണങ്ങളും, ഫെന്‍സിങ്ങ് അടക്കമുള്ള സുരക്ഷ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് സ്ഥലം സന്ദർശിച്ച് ഉറപ്പുവരുത്തി. വെടിവഴിപാടിനുള്ള വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ്.
ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്ററോളം മാറി 100 അടിയോളം താഴ്ച്ചയിലാണ് വെടിമരുന്ന് സൂക്ഷിക്കുന്ന ഗോഡൗണ്‍. വെടിമരുന്ന് സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സ് ദേവസ്വം എക്സ്‌ക്സിക്യുട്ടിവ് ഓഫീസര്‍ക്കും കരാറുകാരനുമുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന അപകടത്തെ തുടര്‍ന്ന് ബാക്കിയായ വെടിമരുന്നാണ് സൂക്ഷിച്ചിരിക്കുന്നത്. സീസണ്‍ കഴിഞ്ഞ ശേഷമേ ഇതിൽ വ്യക്തമായ തീരുമാനമെടുക്കാൻ കഴിയൂവെന്ന് പ്രസിഡന്റ് അറിയിച്ചു.
സീസണ്‍ സമയത്ത് വെടിമരുന്ന് മാറ്റുന്നത് പ്രായോഗികമല്ലെന്നും സീസണ്‍ കഴിഞ്ഞ ശേഷമേ വെടിമരുന്ന് മാറ്റുന്നതിനെക്കുറിച്ചോ നിര്‍വീര്യമാക്കുന്നതിനെപ്പറ്റിയോ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കികൊണ്ട് തീരുമാനമെടുക്കാന്‍ കഴിയുകയുള്ളുവെന്നും പി.എസ് പ്രശാന്ത് പറഞ്ഞു. വനം വകുപ്പിന്റെ കീഴില്‍ വരുന്ന സ്ഥലമായതിനാല്‍ ഗോഡൗണ്‍ സദാസമയവും ഫോറസ്റ്റ് ഗാര്‍ഡിന്റെ നിരീക്ഷണത്തിലാണെന്നും മറ്റു പ്രചരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും പി.എസ് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.