തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി രാഷ്ട്രപതിക്ക് കത്തയച്ചു. ഗവർണറുടെ പ്രോട്ടോകോൾ ലംഘനം ചൂണ്ടിക്കാട്ടിയാണ് കത്ത്.
ഭരണഘടനാ ചുമതലകൾ ഗവർണർ നിർവഹിക്കുന്നില്ലെന്നും കത്തിൽ പറയുന്നു. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ തടഞ്ഞുവെക്കുയാണ് ഗവർണർ ചെയ്യുന്നത്.
കേരള സർവകലാശാലാ സെനറ്റിൽ എ.ബി.വി.പി പ്രവർത്തകരെ നിയമിച്ച ഗവർണറുടെ നടപടികൾക്കെതിരെ എസ്.എഫ്.ഐ സംസ്ഥാനവ്യാപകമായി നടത്തിയ പ്രതിഷേധങ്ങളോട് ഗവർണർ തെരുവിലിറങ്ങി പ്രതികരിച്ചതിലാണ് മുഖ്യമന്ത്രി കത്തയച്ചത്.
തിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ പ്രോട്ടോകോൾ ലംഘിച്ച് പുറത്തിറങ്ങുകയും എസ്.എഫ്.ഐ പ്രവർത്തകരോട് കയർക്കുകയും ചെയ്തിരുന്നു.
തുടർന്ന് കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർഥികൾ പ്രതിഷേധാർഹം കെട്ടിയിരുന്ന ബാനറുകളും അഴിപ്പിച്ചു. അതിന് ശേഷം ഗവർണർ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കാതെ കോഴിക്കോട് മിഠായിത്തെരുവിൽ പോവുകയും തെരുവിലൂടെ സഞ്ചരിച്ച് ജനങ്ങളുമായി സംവദിക്കുകയും ചെയ്തു.
ഇത് വലിയ സുരക്ഷാ പ്രശ്നങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഗവർണറുടെ സുരക്ഷ സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമായിരിക്കെ ഗവർണർ പ്രോട്ടോകോൾ ലംഘിച്ച് തെരുവിലിറങ്ങിയത് ക്രമസമാധാനനില തകർക്കാനുള്ള ശ്രമമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.