ഗാസ സിറ്റി: പുതുവർഷത്തിലും ഗാസയിൽനിന്ന് പ്രത്യാശയുടെ വാർത്തകളില്ല. ഗാസയിൽ യുദ്ധം ഇനിയും മാസങ്ങൾ തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചു.
അടിയന്തര ആയുധ വിൽപ്പനയ്‌ക്ക് രണ്ടാം തവണയും അനുമതി നൽകിയും ഗാസയിൽ വെടിനിർത്താൻ ആവശ്യപ്പെടുന്ന രക്ഷാ പ്രമേയം തടഞ്ഞും തങ്ങളെ സഹായിച്ച അമേരിക്കയ്ക്ക് നെതന്യാഹു നന്ദി പറഞ്ഞു.
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ജനുവരിയിൽ വീണ്ടും ഇസ്രയേലിലെത്തും. അതിനിടെ നെതന്യാഹു ഞായറാഴ്‌ച മന്ത്രിസഭാ യോഗം വിളിച്ചുചേർത്തു.
ഗാസ യുദ്ധത്തിൽ ഇസ്രയേൽ സമാനതകളില്ലാത്ത ധാർമികത പ്രകടിപ്പിച്ചുവെന്നും പലസ്തീനിൽ “വംശഹത്യ” നടത്തുന്നുവെന്ന ദക്ഷിണാഫ്രിക്കയുടെ ആരോപണം തള്ളിക്കളയുന്നതായും നെതന്യാഹു പറഞ്ഞു.
അതേസമയം, ബന്ദികളെ രക്ഷിക്കാൻ നടപടിയെടുക്കാത്തതിൽ ജനങ്ങൾ രോഷാകുലരാണ്. ശനിരാത്രി ആയിരക്കണക്കിനുപേർ ഇസ്രയേലിൽ നെതന്യാഹുവിനെതിരെ പ്രതിഷേധിച്ചു.
ആയുധ വിൽപ്പനയ്‌ക്ക് പിന്നാലെ ഇസ്രയേൽ ഗാസയിലാകെ ആക്രമണം വീണ്ടും കടുപ്പിച്ചു. 24 മണിക്കൂറിനിടെ മധ്യ ഗാസയിലെ വീടുകൾക്കുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 150 പേർ കൊല്ലപ്പെട്ടു. 286 പേർക്ക് പരിക്കേറ്റു. ഇതോടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 21,822 ആയി.