ബെൽഗാവി: അങ്കണവാടിയിലെ കുട്ടികൾ വീട്ടുമുറ്റത്തെ തോട്ടത്തിലെ പൂ പറിച്ചതിൽ കോപാകുലനായ വീട്ടുടമസ്ഥൻ അങ്കണവാടി ജീവനക്കാരിയുടെ മൂക്കരിഞ്ഞതായി പരാതി.
കർണാടകയിലെ ബെൽഗാവിയിലാണ് സംഭവം. അങ്കണവാടിയിൽ അസിസ്റ്റൻറായ സുഗന്ധ മോർ എന്ന ജീവനക്കാരിയുടെ മൂക്കിനാണ് പരുക്കേറ്റത്.
അങ്കണവാടിയോടു ചേർന്നു താമസിക്കുന്ന കല്യാൺ മോറെന്ന അമ്പതു വയസുകാരനാണ് മൂർച്ചയുള്ള ആയുധം കൊണ്ട് ഇവരെ ആക്രമിച്ചത്. രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ ജീവനക്കാരി ചികിത്സയിലാണ്.
സുഗന്ധയുടെ തലയിൽ വെട്ടാനായിരുന്നു പ്രതി ശ്രമിച്ചതെന്നും താൻ തടഞ്ഞതു കൊണ്ടാണ് മൂക്കിൽ വെട്ടേറ്റതെന്നും അങ്കണവാടി അധ്യാപിക മീര മോർ പറയുന്നു.
സുഗന്ധയ്ക്കു പരുക്കേറ്റതിനു പിന്നാലെ വലിയ കല്ലെടുത്ത് പ്രതിയെ ആക്രമിക്കാൻ തുടങ്ങിയപ്പോഴാണ് പ്രതി ഓടി രക്ഷപ്പെട്ടതെന്നും മീര. കുട്ടികൾ ഇവരുടെ തോട്ടത്തിലെ പൂ പറിച്ചുവെന്നാരോപിച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.
ജീവനക്കാരിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു. ഇരുവരും ബന്ധുക്കളാണെന്നും കുടുംബപരമായ ചില വഴക്കുകൾ നില നിന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്.