തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ തോറ്റത് കടുത്ത ജാതി വിവേചനം മൂലമാണെന്ന് സി.പി.ഐ നേതാവ് സി ദിവാകരൻ. സെക്രട്ടേറിയേറ്റ് സവർണ മേധാവിത്വത്തിൻറെ കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം പ്രസ് ക്ലബിൽ വൈക്കം സത്യാഗ്രഹം: തിരസ്കരിക്കപ്പെടുന്ന കേരളചരിത്രമെന്ന പുസ്തകത്തിൻറെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലു തെരഞ്ഞെടുപ്പിൽ മത്സരിച്ചു. മൂന്നു തെരഞ്ഞെടുപ്പിൽ വിജയിച്ചു. നാലാമത്തെ തെരഞ്ഞെടുപ്പിൽ അഭിമുഖീകരിച്ചത് കനത്ത ജാതി വിവേചനത്തെയാണ്.
വോട്ടർമാർ പരസ്പരം നമ്മുടെ ആളാണോയെന്ന് ചോദിക്കുന്നതെന്ന് ഞാൻ കേട്ടിട്ടുണ്ട്. അതൊരു നാടൻ പ്രയോഗമാണ്. ഇതു കേട്ടതോടെ തോൽക്കുമെന്ന് ഉറപ്പായിരുന്നു. സെക്രട്ടേറിയറ്റിൽ അഞ്ച് കൊല്ലം ഇരുന്നിട്ടുണ്ട്.
സവർണ മേധാവിത്വത്തിൻറെ കേന്ദ്രമാണത്. ഒന്നും ചെയ്യാൻ സമ്മതിക്കില്ല. ചിലർക്ക് ഇഷ്ടമില്ലാത്തത് ചെയ്താൽ ബ്ലാക്ക് മെയിൽ ചെയ്ത് പൊതു ജീവിതം തന്നെ ഇല്ലാതാക്കും. ഇതിപ്പോഴും തുടരുകയാണ്.
സവർണർക്ക് വിടുപണി ചെയ്യുന്നത് നമ്മുടെ വിധിയാണെന്ന് കരുതുന്ന അടിമ മനോഭാവം ഇപ്പോഴും നമുക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജാതീയത മൂലം പൊതു ജീവിതം അവസാനിപ്പിക്കേണ്ടി വന്ന നിരവധി പൊതുപ്രവർത്തകർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.