Timely news thodupuzha

logo

ഇടുക്കിയിലെ തോട്ടംതൊഴിലാളി മേഖയിലേക്ക്‌ കരുതലുമായ്‌ സാന്ത്വനം കുവൈറ്റ്‌

കാസർ​ഗോഡ്: കുവൈറ്റ്‌ മലയാളികളുടെ ജീവകാരുണ്യ കൂട്ടായ്മയാണു, 2001 മുതൽ നിരന്തരമായി എണ്ണമറ്റ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തുപോരുന്ന സാന്ത്വനം കുവൈറ്റ്‌.

സംഘടനയുടെ കഴിഞ്ഞ 23 വർഷങ്ങളിലെ പ്രവർത്തനത്തിൽ, ഏറ്റവുമധികം സഹായ പദ്ധതികളുമായി ഇടപെട്ടിട്ടുള്ള, കേരളത്തിലെ രണ്ടു ജില്ലകളാണു കാസർഗ്ഗോഡും ഇടുക്കിയും. കേരളത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന, ഒപ്പം അതിസാധാരണക്കാരായ ജനങ്ങൾ വസിക്കുന്ന പ്രദേശങ്ങൾ എന്നതിനുപുറമേ, കാസർഗ്ഗോട്ടെ എൻഡോസൾഫാൻ മേഖലയും ഇടുക്കി ഹൈറേഞ്ചിലെ തോട്ടം തൊഴിലാളി മേഖലയും സാന്ത്വനത്തെ സംബന്ധിച്ച്‌ ഏറെ കരുതലോടെ കൈകാര്യം ചെയ്തുപോരുന്ന രണ്ടു വിഷയങ്ങളാണ്.

സാന്ത്വനത്തിന്റെ കഴിഞ്ഞ വർഷത്തെ സ്പെഷ്യൽ പ്രൊജക്ട്‌ ആയിരുന്ന കാസർഗ്ഗോട്ട്‌ കരിന്തളത്ത്‌ 40 ലക്ഷം രൂപ മുതൽമുടക്കി സ്ഥാപിക്കുന്ന ഫിസിയോതെറാപ്പി സെന്ററിന്റെ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. പ്രശസ്ത ആർക്കിടെക്ട്‌ ശങ്കറിന്റെ ഹാബിറ്റാറ്റ്‌ ടെക്നോളജീസിനാണു നിർമ്മാണച്ചുമതല. ഈ മെയ്മാസത്തോടെ സെന്റർ പ്രവർത്തനസജ്ജമാകും. അവിടെ ജീവനക്കാരെ നിയമിച്ച്‌ സൗജന്യ ചികിത്സയൊരുക്കുന്നതും സാന്ത്വനം കുവൈറ്റ്‌ തന്നെയാണു എന്നതാണു മറ്റൊരു പ്രത്യേകത.

അത്തരത്തിലൊരു നിർമ്മാണസംരംഭമാണു ഈ വർഷവും സാന്ത്വനം കുവൈറ്റ്‌ അവതരിപ്പിക്കുന്ന സ്പെഷ്യൽ പ്രൊജക്ട്‌. ഇടുക്കി ജില്ലയിലെ പീരുമേട്‌ താലൂക്കിലെ പശുപ്പാറ എന്ന അവികസിത കുഗ്രാമ പ്രദേശത്ത്‌ ഒരു പാലിയേറ്റീവ്‌ കെയർ ആന്റ് കമ്മ്യൂണിറ്റി സെന്റർ നിർമ്മിച്ച്‌ നാടിനു സമർപ്പിക്കുവാനാണു സാന്ത്വനം ലക്ഷ്യമിടുന്നത്‌.

കാസർഗ്ഗോട്ടെ ഫിസിയോതെറാപ്പി സെന്റർ, കരിന്തളം പാലിയേറ്റീവ്‌ സൊസൈറ്റിയുമായി ചേർന്നായിരുന്നുവെങ്കിൽ, 25 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ‘പശുപ്പാറ പീപ്പിൾസ്‌ ക്ലബ്ബുമായി’ ചേർന്നാണു പശുപ്പാറയിലെ സെന്റർ നിർമ്മിക്കുക. സാമൂഹ്യ പ്രതിബദ്ധതയുള്ള നന്മ നിറഞ്ഞ ഒരു കൂട്ടം ചെറുപ്പക്കാരുടെ സംഘമാണു പി.പി.സിയെന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പശുപ്പാറ പീപ്പിൾസ്‌ ക്ലബ്ബ്‌ ആന്റ് ലൈബ്രറി. അവർക്ക്‌ പശുപ്പാറ കവലയിൽ സ്വന്തമായുള്ള സ്ഥലത്ത്‌‌, പി.പി.സിയും സാന്ത്വനം കുവൈറ്റും സംയുക്തമായി ചേർന്ന്, മുപ്പത്‌ ലക്ഷത്തോളം രൂപ നിർമ്മാണ ചിലവ്‌ പ്രതീക്ഷിക്കുന്ന സെന്റർ നിർമ്മിച്ച്‌ പ്രവർത്തനസജ്ജമാക്കും.

അവികസിത തോട്ടം തൊഴിലാളി മേഖലയിലെ ജനങ്ങൾക്ക്‌ ഈ സെന്റർ നല്ല നിലയിൽ പ്രയോജനം ചെയ്യുകയും ഒപ്പം സാമൂഹ്യമായി അവർക്കത്‌ വലിയൊരു ആശ്വാസവും അത്താണിയുമായിത്തീരുകയും ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല’ എന്ന് സാന്ത്വനം പ്രസിഡന്റ്‌ ജ്യോതിദാസ്‌ തൊടുപുഴയും സെക്രട്ടറി ജിതിൻ ജോസും പറഞ്ഞു. ഈ വിപുലമായ സാമൂഹ്യസുരക്ഷാ പദ്ധതിയുടെ നിർമ്മാണച്ചിലവുകളിലേക്ക്‌ സംഭാവനകൾ നൽകി, സാന്ത്വനത്തിന്റെ അംഗങ്ങളും അഭ്യുദയകാംക്ഷികളും ആത്മാർത്ഥമായി സഹകരിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.

തുടർന്ന് വരും വർഷങ്ങളിൽ കേരളത്തിലെ മറ്റു ജില്ലകളിലും ഇത്തരത്തിൽ, സാന്ത്വനത്തിന്റെ പേരിൽ തന്നെ, അവിടങ്ങളിലെ ഏറ്റവും സജീവമായി, ആത്മാർത്ഥമായി പ്രവർത്തിക്കുന്ന വോളന്ററി ഓർഗ്ഗനൈസേഷനുകളിലൊന്നുമായി ചേർന്ന് പൊതുജനത്തിനും നിർദ്ധനരോഗികൾക്കും നല്ല നിലയിൽ പ്രയോജനപ്പെടുന്ന ഇത്തരം സ്ഥാപനങ്ങൾ നിർമ്മിച്ച്‌ നാടിനു സമർപ്പിക്കുവാൻ സാന്ത്വനത്തിനു പദ്ധതികളുണ്ട്‌.

പ്രതിമാസം പത്തു ലക്ഷത്തിലേറെ രൂപയുടെ ചികിത്സാ ധനസഹായങ്ങളാണു കുവൈറ്റ്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാന്ത്വനം കുവൈറ്റ്‌ നൽകി വരുന്നത്‌. കഴിഞ്ഞ 23 വർഷമായി ഇത്‌ മുടങ്ങാതെ തുടരുന്നു. ചികിത്സാ ധനസഹായത്തിനു പുറമേ നിർദ്ധന വിദ്ധ്യാർത്ഥികൾക്ക്‌‌ ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായവും, ഒപ്പം, പാലിയേറ്റീവ്‌, മറ്റ്‌ ആതുരസേവന സ്ഥാപനങ്ങൾക്കും സ്ഥിരമായി സാമ്പത്തിക സഹായം ചെയ്തുപോരുന്നു.

കഴിഞ്ഞ വർഷം മാത്രം സ്പെഷ്യൽ പ്രൊജക്ടിനു പുറമേ ഒരു കോടിയിലധികം രൂപയുടെ ചികിത്സാസഹായങ്ങൾ നിർദ്ധനരോഗികൾക്ക്‌ സാന്ത്വനം കുവൈറ്റ്‌ എത്തിച്ചു നൽകുകയുണ്ടായി. ഫെബ്രുവരി ആദ്യം നടക്കുന്ന വാർഷിക പൊതുയോഗത്തോടെ പുതിയ പ്രവർത്തനവർഷത്തിലേക്ക്‌ കടക്കാൻ ഒരുങ്ങുകയാണിപ്പോൾ, സാന്ത്വനം കുവൈറ്റെന്ന നന്മനിറഞ്ഞ ഈ പ്രവാസികൂട്ടായ്മ.

കഴിഞ്ഞ വർഷം ഡിസംബർ രണ്ടിനു ബഹ്‌റിനിൽ വച്ച്‌ പ്രവാസ ലോകത്തെ പ്രശസ്തമായ ഗർഷോം അവാർഡ്‌, മികച്ച സാമൂഹ്യ സേവന സംഘടനാ വിഭാഗത്തിൽ, ‘സാന്ത്വനം കുവൈറ്റ്’‌ ഏറ്റുവാങ്ങി. സാന്ത്വനത്തെ സംബന്ധിച്ച്‌, കഴിഞ്ഞ 23 വർഷമായി തുടരുന്ന സമർപ്പിത സേവനദൗത്യത്തിനുള്ള അർഹിക്കുന്ന അംഗീകാരമായി മാറി ഈ അവാർഡ്‌.

ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗർഷോം ഫൗണ്ടേഷന്റെ 18ആമത്‌ ഗർഷോം അവാർഡുകളാണു പ്രവാസ ലോകത്തെ ശ്രദ്ധേയരായ വ്യക്തികൾക്കും സംഘടനകൾക്കും നൽകിയത്‌‌.

Leave a Comment

Your email address will not be published. Required fields are marked *