ബാംഗ്ലൂർ: കർണാടകയിൽ സിദ്ധരാമയ്യ സർക്കാരിന്‍റെ അഞ്ചാം വഗ്ദാനമായ ജനക്ഷേമ പദ്ധതി യുവനിധി നടപ്പാക്കി. ബിരുദ ദാരികളായ തൊഴിൽ രഹിത യുവാക്കൾക്ക് മൂവായിരം രൂപ വീതവും ഡിപ്ലോമക്കാർക്ക് 1500 രൂപയും വീതം രണ്ടു വർഷത്തേക്ക് നൽകുന്ന പദ്ധതിയാണ് യുവനിധി. തുക ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാകും അയക്കുന്നത്.
ശിവമൊഗ്ഗയിൽ ആറ് ഗുണഭോക്താക്കൾക്ക് ചെക്ക് നേരിട്ട് നൽകി കൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പദ്ധതിക്ക് തുടക്കം കുറിച്ചു. പഠനം പൂർത്തിയാക്കി ആറ് മാസം പിന്നിട്ടവർക്ക് ആനുകൂല്യം നൽകും. ഇതിനിടെ ജോലി കിട്ടിയാലോ, ഉന്നതപഠന കോഴ്സുകൾക്കു ചേർന്നാലോ പൈസ നിലയ്ക്കും.
യുവനിധിക്കായി ഈ വർഷം 250 കോടി രൂപയാണു സർക്കാർ നീക്കിവച്ചിരിക്കുന്നത്. ഈ പദ്ധതികളെ മുൻ നിർത്തിയാവും കോൺഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുക.