Timely news thodupuzha

logo

പ്രശസ്‌ത സംഗീത സംവിധായകൻ കെ.ജെ ജോയ് അന്തരിച്ചു

തൃശൂർ: സംഗീത സംവിധായകൻ കെ.ജെ ജോയ്(77) നിര്യാതനായി. ചെന്നൈയിൽ തിങ്കളാഴ്‌ച പുലർച്ചെ രണ്ടരയോടെയാണ് അന്ത്യം. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ ജോയ് ഇരുനൂറിലേറെ സനിനിമകളിൽ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.

1975ൽ ‘ലൗ ലെറെന്ന’ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. കസ്‌തൂരി മാൻമിഴി, എൻസ്വരം പൂവിടും, അക്കരെ ഇക്കര, കാലിത്തൊഴുത്തിൽ പിറന്നവനെ തുടങ്ങിയവ ജനപ്രിയ ഗാനങ്ങളാണ്‌.

നൂറോളം സംഗീത സംവിധായകർക്കു വേണ്ടി അക്കോർഡിയനും കീബോർഡും വായിച്ച ബഹുമതിയുള്ള സംഗീതജ്ഞനാണ്‌ ജോയ്‌. ആദ്യകാലത്ത് പള്ളികളിലെ ക്വയർ സംഘത്തിന് വയലിൻ വായിച്ച് കൊണ്ടാണ് സംഗീത രംഗത്ത് തുടക്കം.

അക്കോർഡിയനെന്ന സംഗീതോപകരണം ഏറ്റവും വിദഗ്‌ദദമായി കൈകാര്യം ചെയ്യാനറിയാവുന്ന ചുരുക്കം ചില സംഗീതജ്ഞരിലൊരാളാണ് ജോയ്.

പതിനെട്ടാം വയസ്സിൽ പ്രശസ്‌ത സംഗീതജ്ഞനായ എം.എസ് വിശ്വനാഥന്റെ ഓർക്കസ്ട്രയിൽ ചേർന്നു. സംഗീത നൊട്ടേഷനുകൾ നോക്കാതെ പാട്ടുകൾ കേൾക്കുമ്പോൾത്തന്നെ അത് വായിച്ചു കേൾപ്പിച്ചിരുന്ന ജോയ് എം.എസ് വിശ്വനാഥനു വേണ്ടി മാത്രം 500ലധികം സിനിമകൾക്ക് സഹായി പ്രവർത്തിച്ചു.

അക്കാലത്തെ പ്രമുഖനായിരുന്ന കെ.വി മഹാദേവന്റെയും സംഗീത സംവിധാന സഹായി ജോയി തന്നെയായിരുന്നു. 1969ൽ ദക്ഷിണേന്ത്യൻ സിനിമാ സംഗീതത്തിൽ കീബോർഡ് ആദ്യമായി അവതരിപ്പിച്ച് ജോയ് അക്കാലത്ത് വിവിധതരം ഭാഷകളിൽ ദിവസത്തിൽ 12ലധികം പാട്ടുകൾക്ക് വേണ്ടി വായിച്ചിരുന്നു.

ലിസ, സർപ്പം, മുത്തുച്ചിപ്പി തുടങ്ങി ഏകദേശം 65ഓളം മലയാളചലച്ചിത്രങ്ങൾക്ക് സംഗീതം പകർന്നു. 1990 വരെ മലയാള ചലച്ചിത്ര ഗാനരംഗത്ത് സജീവമായിരുന്ന ജോയ് ഒരു കൂട്ടം കഴിവുള്ള ഗായകരേയും ഗാനരചയിതാക്കളേയും പരിചയപ്പെടുത്തിയിരുന്നു.

ചലച്ചിത്രങ്ങൾക്ക് സംഗീതമൊരുക്കുന്നതിൽ മാത്രമായിരുന്നില്ല ജോയിയുടെ താൽപര്യം. ഏകദേശം പന്ത്രണ്ടോളം ഹിന്ദി ചലച്ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതമൊരുക്കി.

അതോടൊപ്പം തന്നെ നൗഷാദ്, ലക്ഷ്‌മികാന്ത് പ്യാരിലാൽ, മദന്മോഹൻ, ബാപ്പി ലഹരി, ആർ.ഡി ബർമ്മൻ തുടങ്ങിയ സംഗീത ഇതിഹാസങ്ങളോടൊത്ത് ജോലി ചെയ്യാനും ജോയിക്ക് കഴിഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *