തിരുവനന്തപുരം: ഹൈറേഞ്ചിന്റെ ടൂറിസം മേഖലയ്‌ക്ക് വൻ കുതിപ്പേകുന്ന പദ്ധതിക്ക് ബജറ്റിൽ പ്രഖ്യാപനം. ഇടുക്കി ഡാമിന്റെ പ്രതലം സ്‌ക്രീനായി ഉപയോഗിച്ച് വിപുലമായ ലേസർ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉൾപ്പെടെ നടത്താനാണ് ഉദ്ദേശിക്കുന്നത്.
വിശദമായ പദ്ധതി രൂപപ്പെടുത്തുന്നതിനുള്ള സഹായമെന്ന നിലയിൽ 5 കോടി വകയിരുത്തുന്നതായി മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. മഹാമാരി ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് വിനോദ സഞ്ചാര വ്യവസായം വീണ്ടെടുപ്പിന്റെ പാതയിലാണെന്ന് മന്ത്രി പറഞ്ഞു.
വിനോദസഞ്ചാര മേഖലയ്‌ക്കായി 351.42 കോടി വകയിരുത്തി. കേരള ടൂറിസം ഡവലപ്‌മെന്റ് കോർപ്പറേഷന് 12 കോടിയും വകയിരുത്തി. കൊച്ചി, ആലപ്പുഴ, ബേപ്പൂർ, കൊല്ലം തുടങ്ങിയ ഇടങ്ങളിൽ ടൂറിസ്‌റ്റ് ഫെസിലിറ്റേഷൻ സെന്ററുകൾ, വിശ്രമകേന്ദ്രങ്ങൾ, റസ്‌റ്റോറന്റുകൾ, മോട്ടലുകൾ എന്നിവ ഉൾപ്പെടുന്ന മിനി മറീനകളും യാട്ട് ക്ലബ്ബുകളും വികസിപ്പിക്കും.