ന്യൂഡൽഹി: ഡൽഹിയിലെയും നോഡിയിലെയും അൻപതോളം സ്കൂളുകൾക്ക് ലഭിച്ച ബോംബ് ഭീഷണി സന്ദേശം വ്യാജമെന്ന് നിഗമനം. ഭീഷണൻറി സന്ദേശം വന്ന ഇ മെയിലുകളുടെ ഉറവിടം ഡൽഹി പൊലീസ് കണ്ടെത്തിയതായി ലഫ്റ്റനൻറ് ഗവർണർ വി.കെ സക്സേന അറിയിച്ചു.
അന്വേഷണം നടന്നു വരുന്നതായും കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകി. വി.പി.എൻ ഉപയോഗിച്ചാണ് ഭീഷണി സന്ദേശം അയച്ചതെന്നാണ് കണ്ടെത്തൽ.
സ്കൂളുകളിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തനായില്ല. സന്ദേശം വ്യാജമെന്നാണ് നിഗമനം. പൊതു സമൂഹം പരിഭ്രാന്തരാകേണ്ടെന്നും സമാധാനം പാലിക്കണമെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് സ്പെഷ്യൽ സെൽ അന്വേഷണം ആരംഭിച്ചു.