ചാലക്കുടി: അതിരപ്പിള്ളി പഞ്ചായത്തിലെ ആദിവാസി ഊരില്‍ കാടര്‍ വിഭാഗത്തിലുള്ള പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ദൂരൂഹതയേറുന്നു. കൂടുതല്‍ പേർ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞത്.
ആശുപത്രിയില്‍ ഡോക്ടര്‍മാരോടും ഇക്കാര്യം പെൺകുട്ടി അറിയിച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ പ്രതികളില്ലെന്ന നിലപാടിലാണ് പൊലീസ്. സംഭവത്തിൽ വേറെ ആരുമില്ലെന്ന് പ്രതി പറഞ്ഞതനുസരിച്ചാണ് കേസ് മുന്നോട്ട് പോകുന്നത്.
കേസിലെ പ്രതിയും മുന്‍ എസ് സി പ്രോമട്ടറുമായ യുവാവ് ഇപ്പോള്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്. സംഭവത്തില്‍ തുടക്കം മുതല്‍ പൊലീസിന്‍റെ അനാസ്ഥയുണ്ടെന്ന് ആരോപണമുണ്ട്.
പ്രതിയെ തെളിവെടുപ്പിന് സംഭവ സ്ഥലത്തേക്ക് കൊണ്ടു പോയീട്ട് ജീപ്പില്‍ നിന്ന് ഇറക്കാന്‍ വരെ പൊലീസ് തയാറായില്ലെന്നാണ് പറയുന്നത്. വൈദ്യ പരിശോധനക്ക് എത്തിച്ച പ്രതിയെ വളരെ രഹസ്യമായി കൊണ്ടു വന്ന് വേഗത്തില്‍ പൊലീസ് കൊണ്ടു പോവുകയായിരുന്നു.
പെണ്‍കുട്ടിയുടേയോ, വീട്ടുകാരുടേയോ മൊഴിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താതെ പ്രതിയുടെ വാക്ക് മാത്രം കേട്ടാണ് കേസ് മുന്നോട്ട് പോകുന്നത്.
ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് വലിയ തോതില്‍ ലഹരി മാഫിയകളുടെ സാന്നിധ്യം സജീവമാണ്. നിരവധി ചെക്കു പോസ്റ്റുകള്‍ കഴിഞ്ഞാണ് ആദിവാസി ഊരുകളില്‍ മദ്യവും, കഞ്ചാവടക്കമുള്ള ലഹരി വസ്തുകള്‍ എത്തുന്നത് ഇതിനെതിരേ ഒരു നടപടിയും സ്വീകരിക്കാന്‍ ആരും തയാറാവുന്നില്ല. പല ഊരികളിലും ലഹരി ഉപയോഗം വളരെ കൂടുതലാണ്.