ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മിഷനിലെ പുതിയ അംഗങ്ങളായി മുൻ ഐ.എ.എസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവർ ചുമതലയേറ്റു.
ലോക്സഭാ തെരഞ്ഞടുപ്പ് തീയതിയെക്കുറിച്ച് ആലോചിക്കാൻ കമ്മീഷണറുമാർ ഉടൻ യോഗം ചേരും. വ്യാഴാഴ്ചയാണ് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവരെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിച്ചു കൊണ്ട് രാഷ്ട്രപതി ഉത്തരവിറങ്ങിയത്.
കോൺഗ്രസിന്‍റെ ലോക്സഭാകക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ വിയോജിപ്പോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണറുമാരെ നിയമിക്കുന്ന സമിതി ഇവരുടെ പേരുകൾ നിർദേശിച്ചത്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുപ്പ് നടത്തുന്നതിനായി പൂർണ സജ്ജമായെന്ന് കമ്മിഷൻ അംഗങ്ങൾ ചുമതലയേറ്റതിനു പിന്നാലെ തെരഞ്ഞെടുപ്പ് കമ്മിഷൻ വക്താവ് ഔദ്യോഗിക എക്സ്പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.