കണ്ണൂർ: കലാകാരി സത്യഭാമയുടേത് ഫ്യൂഡൽ മാടമ്പി ഭാഷയാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇതൊന്നും നാട് അംഗീകരിക്കുന്നില്ലെന്ന് സത്യഭാമയും അവർക്കൊപ്പം ആരെങ്കിലും നിൽക്കുന്നുണ്ടെങ്കിൽ അവരും മനസ്സിലാക്കണം.
ചരിത്രബോധവും സംസ്‌കാരികബോധവും തൊട്ടുതീണ്ടാത്തതാണ് വികലമായ ഇത്തരം നിലപാടുകൾ. സവർണ, ഫാസിസ്‌റ്റ് ബോധമാണ് അറിയാതെ പുറത്തു വരുന്നത്.
കണ്ണൂരിൽ എ.കെ.ജി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല സൗന്ദര്യം വെളുപ്പാണെന്നും അതിൽ ഉറച്ചു നിൽക്കുന്നുവെന്നാണ് സത്യഭാമ പറയുന്നത്.
സംസ്‌കാരം അടയാളപ്പെടുത്തുന്നത് ഭാഷയിലാണ്. അവരുടെ ഭാഷയിലൂടെ പുറത്തു വരുന്നത് ഫ്യൂഡൽ സംസ്‌കാരത്തിന്റെ ജീർണതയാണെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.