കാസർകോട്: പൈവളിഗെ പഞ്ചായത്തിൽ എൽ.ഡി.എഫ് പ്രസിഡൻ്റിനെതിരെ കോൺഗ്രസ് പിന്തുണയോടെ ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.
സി.പി.ഐ.എമ്മിലെ കെ ജയന്തിക്കെതിരെയുള്ള അവിശ്വാസമാണ് പരാജയപ്പെട്ടത്. ഭരണസമിതിയിൽ എൽ.ഡി.എഫിന് എട്ടംഗങ്ങളാണുള്ളത്. നെറുക്കെടുപ്പിലാണ് പ്രസിഡൻ്റായത്.
ഭരണ സമിതി കാലാവധി നാലാം വാർഷത്തിലേക്ക് കടക്കവേ എട്ടംഗങ്ങളുള്ള ബി.ജെ.പി അവിശ്വാസ പ്രമേയം കൊണ്ട് വരികയായിരുന്നു. കോൺഗ്രസിന്റെ ഏക അംഗം അവിനാശ് മച്ചാടെ ബി.ജെ.പിയെ പിന്തുണച്ചു.
എന്നാൽ മുസ്ലീം ലീഗിന്റെ രണ്ടംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് എതിരായി വോട്ട് ചെയ്‌തു. ഇതോടെ ഒമ്പതിനെതിരെ 10 വോട്ടിന് അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.
ലോക്‌സഭാ തെരഞ്ഞടുപ്പ് നടക്കാനിരിക്കെ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച കോൺഗ്രസ് അംഗം ബി.ജെ.പിയിലേക്ക് കാലുമാറിയത് മുന്നണിക്ക് വലിയ തിരിച്ചടിയായി.