പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തെ ചൊല്ലി പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ കയ്യാങ്കളി ഉണ്ടായെന്ന ആരോപണം നിഷേധിച്ച് സി.പി.എം.
പത്തനംതിട്ട എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിന് ലഭിക്കുന്ന സ്വീകാര്യതയെ പ്രതിരോധിക്കാനാണ് വ്യാജ വാർത്തകളെന്നും ഇതിനെതിരേ നിയമനടപടിയെടുക്കുമെന്നും ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു മാധ്യമങ്ങളോടു പറഞ്ഞു.
മുൻ എം.എൽ.എ എ പത്മകുമാറും കയ്യാങ്കളി നിഷേധിച്ച് രംഗത്തെത്തി. തന്നെ ആരും മർദിച്ചിട്ടില്ലെന്നും അങ്ങനെയൊരു സംഭവമുണ്ടായാൽ ഇങ്ങനെ ചിരിച്ചുകൊണ്ടിരിക്കില്ലെന്നും എ പത്മകുമാർ പ്രതികരിച്ചു.
സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിട്ടേറിയറ്റ് യോഗത്തിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി എന്നായിരുന്നു ആരോപണം ഉയര്‍ന്നത്.
തോമസ് ഐസക്കിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനം പോരെന്ന വിമർശനം ഉയർന്നതിന് പിന്നാലെ രൂക്ഷമായ തർക്കം ഉണ്ടായെന്നും രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളാണ് നേർക്കുനേർ പോരാടിച്ചതെന്നുമായിരുന്നു വാർത്തകൾ.
തെരഞ്ഞെടുപ്പ് പ്രവർത്തനം പോരെന്ന വിലയിരുത്തൽ നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി പങ്കെടുത്ത ജില്ലാ നേതൃ യോഗത്തിലും ഉയർന്നിരുന്നു.