തിരുവനന്തപുരം: ഹൈറിച്ച് ഓൺലൈൻ തട്ടിപ്പു കേസ് സി.ബി.ഐക്ക് വിട്ട് സർക്കാർ ഉത്തരവിറക്കി. ഡി.ജി.പിയുടെ ശുപാർശ പ്രകാരമാണ് സർക്കാർ നടപടി.
കേസിൽ ഇ.ഡി അന്വേഷണം പുരോഗമിക്കുകയാണ്. ഹൈറിച്ച് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട പെര്‍ഫോര്‍മ റിപ്പോര്‍ട്ടുകള്‍ അടക്കമുള്ള വിശദാംശങ്ങള്‍ സി.ബി.ഐക്ക് കൈമാറിയിട്ടുണ്ട്. ഹൈറിച്ചിനു മുമ്പും മറ്റു പേരുകളിലും ഹൈറിച്ച് ഉടമകള്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഹൈറിച്ച് ഉടമകൾ സംസ്‌ഥാനത്തിന് അകത്തും പുറത്തുമായി 3141 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്‌തമാക്കിയിരുന്നു.
ഒ.റ്റി.റ്റി പ്ളാറ്റ് ഫോം, ക്രിപ്റ്റോ കറൻസി തുടങ്ങിയ ബിസിനസുകളിലും പണം മുടക്കി കോടികളുടെ ലാഭം നേടാമെന്നു വ്യാമോഹിപ്പിച്ചും പ്രതികൾ 1,157 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.