കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗം പ്ലാച്ചേരിയിൽ വെള്ളിയാഴ്ച പുലർച്ചെ കിണറ്റിൽ വീണ കാട്ടാനയെ മയക്കു വെടി വയ്ക്കാന്‍ തീരുമാനം. കിണറ്റിലെ വെള്ളം വറ്റിച്ച ശേഷം മയക്കുവെടി വയ്ക്കാനാണ് തീരുമാനമെന്ന് മലയാറ്റൂർ ഡി.എഫ്.ഒ അറിയിച്ചു.
മുവാറ്റുപുഴ ആര്‍ഡിഒ സ്ഥലത്തെത്തി. പ്രദേശത്ത് 24 മണിക്കൂർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടപ്പടി പഞ്ചായത്തിലെ 1, 2, 3, 4 വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.
സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ ആള്‍മറയില്ലാത്തെ കിണറ്റിൽ വെള്ളിയാഴ്ച പുലർച്ചെ ഒന്നര മണിയോടെയാണ് ആന കിണറ്റിൽ വീണത്.
ആനയെ രക്ഷിക്കാൻ വനം വകുപ്പ് മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നെങ്കിലും കൃഷി നശിക്കുമെന്നതിനാൽ സ്ഥലമുടമ മണ്ണുമാന്തി യന്ത്രം കടത്തിവിട്ടില്ല.
ജന പ്രതിനിധികളുടെയും പൊലീസിന്റെയും നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് കോതമംഗലം എം.എൽ.എ ആന്റണി ജോൺ അടക്കം സ്ഥലത്തെത്തി.
സ്വയം കിണറിടിച്ച് പുറത്തിറങ്ങാനുള്ള ആനയുടെ ശ്രമം വിജയിച്ചില്ല. ആനയുടെ ശരീരത്തിൽ ഒട്ടേറെ ഭാഗത്ത് മുറിവേറ്റിട്ടുമുണ്ട്. 11 മണിക്കുറായി വെളളത്തിൽ കിടക്കുന്ന ആനയെ പുറത്തെത്തിക്കുന്ന ദൗത്യം ഇനിയും നീളാനാണ് സാധ്യത. ചൂട് കുറഞ്ഞ ശേഷമായിരിക്കും മയക്കുവെടി വയ്ക്കുക.