വാഷിങ്ങ്‌ടൺ: അടുത്ത 24 മണിക്കൂറിനുള്ളിൽ ഇറാൻ ഇസ്രയേൽ ആക്രമിക്കുമെന്ന് അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടുള്ളതായി ഇസ്രയേൽ മാധ്യമങ്ങൾ.
മിസൈൽ ആക്രമണവും സൈബർ ആക്രമണവും പ്രതീക്ഷിക്കാമെന്ന് യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥൻ വാൾസ്‌ട്രീറ്റ് ജേർണലിനോട് പറഞ്ഞെന്നാണ് റിപ്പോർട്ട്.
സിറിയൻ തലസ്ഥാനമായ ദമാസ്‌കസിലെ കോൺസുലേറ്റ് ഇസ്രയേൽ ആക്രമിച്ചതിന് തിരിച്ചടിയായാണ് ഇറാൻ ആക്രമണത്തിനൊരുങ്ങുന്നത്.
ദമാസ്‌കസിലെ ആക്രമണത്തിന് മറുപടി നൽകുമെന്ന് ഇറാൻ അറിയിച്ചിരുന്നു. ഇറാന്റെ മുന്നറിയിപ്പിനെ തുടർന്ന് ഇസ്രയേൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി.
ഇസ്രയേലിൽ എവിടെയും ആക്രമണം പ്രതീക്ഷിക്കാമെന്ന വിവരത്തെ തുടർന്ന് അവധിയിലുള്ള സൈനികരോട് തിരിച്ച് സർവീസിൽ പ്രവേശിക്കാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. ആക്രമണം നടന്നാൽ ഇസ്രായേലിന് പിന്തുണ കൊടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു.