അടിമാലി: വയോധികയുടെ കൊലപാതകത്തിൽ പ്രതികൾ സ്ഥലത്തെത്തിയത് വീട് വാടകയ്ക്ക് നോക്കാനെന്ന വ്യാജേന. കൊലയ്ക്കുശേഷം മോഷ്ടിച്ച മാല സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ചതാണ് പ്രതികളെ കുടുക്കിയത്.
പണയം വച്ചപ്പോൾ ഒടിപി ലഭിക്കുന്നതിനായി നൽകിയ മൊബൈൽ നമ്പർ വഴിയാണ് പ്രതികളിലേക്കെത്തിയത്. അടിമാലി ടൗണിന് സമീപം കുര്യൻസ് പടിയിൽ നെടുവേലി കിഴക്കേതിൽ ഫാത്തിമയാണ്(70) ശനിയാഴ്ച കൊല്ലപ്പെട്ടത്.
സംഭവത്തിൽ കൊല്ലം സ്വദേശികളായ കെ ജെ അലക്സ്, കവിത എന്നിവരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. പാലക്കാട് നിന്നാണ് ഇവരെ പിടികൂടിയത്. വീട് വാടകയ്ക്ക് എടുക്കാനെന്ന വ്യാജേനയാണ് അലക്സും കവിതയും അടിമാലിയിൽ എത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് പേർ ഫാത്തിമയുടെ വീട്ടിൽ വന്നതായി നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു.
ശനിയാഴ്ച വൈകിട്ടാണ് കൊല നടന്നതെന്നാണ് നിഗനമം. മോഷണമായിരുന്നു ലക്ഷ്യം. കൊലയ്ക്ക് ശേഷം ഫാത്തിമയുടെ സ്വർണ മാല മോഷ്ടിക്കുകയും മുറിക്കുള്ളിൽ മുളക് പൊടി വിതറി തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
തുടർന്നാണ് അടിമാലിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെത്തി മോഷണ മുതൽ പണയം വെച്ചത്. വിവരങ്ങൾ തെറ്റായാണ് നൽകിയിരുന്നതെങ്കിലും ഒ.ടി.പി വരാനായി ശരിയായ മൊബൈൽ നമ്പറാണ് നൽകിയിരുന്നത്. ഇതും സി.സി.ടി.വി ദൃശ്യങ്ങളുമാണ് പ്രതികളെ കുടുക്കിയത്.