തൊടുപുഴ: കരിങ്കുന്നം ഇല്ലിചാരിയിൽ ആഴ്‍ചകൾക്ക് മുമ്പ് നിരവധി വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്നത് അജ്ഞാതജീവി പുള്ളിപ്പുലിയാണെന്ന് (ലെപ്പേര്‍ഡ്) സ്ഥിരീകരിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണമുണ്ടായ സ്ഥലങ്ങളില്‍ വനം വകുപ്പ് ക്യാമറ സ്ഥാപിച്ചിരുന്നു. രണ്ടുദിവസം മുമ്പ് ഇതില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍നിന്നാണ് പുള്ളിപ്പുലിയാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ 22നും 23നും ആണ് കരിങ്കുന്നം പഞ്ചായത്ത് അഞ്ചാം വാര്‍ഡായ ഇല്ലിചാരിയില്‍ 15 വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്നത്. ചിറ്റാനപ്പാറ സാബു, കല്ലുവേലിൽ മനോജ്, മാടപ്പാട്ട് സണ്ണി എന്നിവരുടെ മൃഗങ്ങളാണ് ചത്തത്. സാബുവിന്റെ രണ്ട് ആട്, ഒരു നായ എന്നിവയെയും മനോജിന്റെ രണ്ട് നായ, ഒരു മുയൽ, രണ്ട് കോഴി, സണ്ണിയുടെ ഒരു ആട്, അഞ്ച് നായകൾ എന്നിവയെയാണ് നഷ്ടപ്പെട്ടത്. പുലിയെ കൂടുവച്ച് പിടിക്കാൻ തിരുവനന്തപുരത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഓഫീസിൽനിന്ന് അനുമതി വേണം. അതിനുള്ള നടപടികള്‍ തുടങ്ങിയതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.