തിരുവനന്തപുരം: അനധികൃതമായി അവധിയെടുത്ത 14 കെ.എസ്.ആർ.റ്റി.സി ജീവനക്കാർക്കെതിരേ അച്ചടക്ക നടപടി. കെ.എസ്.ആർ.റ്റി.സി പത്തനാപുരം യൂണിറ്റിൽ ഏപ്രിൽ 29,30 തീയതികളിൽ അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരായ 10 സ്ഥിരവിഭാഗം ഡ്രൈവർമാരെ സ്ഥലം മാറ്റുകയും 4 ബദലി വിഭാഗം ജീവനക്കാരെ സർവീസിൽ നിന്നും മാറ്റി നിർത്തുകയും ചെയ്തു.
മദ്യപിച്ച് ജോലി ചെയ്യുന്നവരെ പിടികൂടാൻ കെ.എസ്.ആർ.റ്റി.സി വിജിലൻസ് വിഭാഗം എത്തിയത് അറിഞ്ഞാണ് ജീവനക്കാർ അവധിയെടുത്തത്.
യാതൊരു മുന്നറിയിപ്പുമില്ലാതെ ജീവനക്കാർ കൂട്ടമായി അവധിയെടുത്തത് കാരണം പത്തനാപുരം യൂണിറ്റിലെ നിരവധി സർവീസുകൾ റദ്ദ് ചെയ്യേണ്ടിവന്നിരുന്നു.
ഈ സാഹചര്യത്തിൽ കെഎസ്ആർടിസി സർവീസുകളെ ആശ്രയിച്ചിരുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ടും കെഎസ്ആർടിസിയ്ക്ക് 1,88,665 രൂപയുടെ സാമ്പത്തികനഷ്ടവും ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് ജീവനക്കാർക്കെതിരേ അച്ചടക്ക നടപടിയിലേക്ക് കെഎസ്ആർടിസി കടന്നത്.