തൊടുപുഴ: 1960ലെ ഭൂപതിവ് നിയമത്തിനും വ്യത്യസ്തമായ ഭൂപതിവ് ചട്ടങ്ങൾക്കും വിധേയമായി ഇടുക്കിയിലേതടക്കം കേരളത്തിലെ ലക്ഷകണക്കിന് സാധാരണക്കാർക്ക് കാലാകാലങ്ങളിലെ സംസ്ഥാന സർക്കാരുകൾ നിയമാനുസൃതം നൽകിയ ഭൂമിയെ സംബന്ധിച്ച നിയമപ്രശ്നങ്ങൾ പൂർണ്ണമായി ഒഴിവാക്കാൻ വിവിധങ്ങളായ ഭൂപതിവു ചട്ടങ്ങളിൽ നിലവിലെ ഭൂപതിവ് നിയമത്തിൻ കീഴിൽ തന്നെ റവന്യൂ സെക്രട്ടറിക്ക് ഒറ്റ ദിവസം കൊണ്ട് ഭേദഗതി വരുത്താമെന്നും വിവിധ ഹൈക്കോടതി വിധികളും നിയമോപദേശവും ഉണ്ടായിട്ടും ജനങ്ങളെ കൊള്ളയടിക്കാനായി കൊണ്ടു വന്ന ഭൂപതിവ് നിയമഭേദഗതി 2023നെ സംബന്ധിച്ച് പരസ്യമായ സംവാദത്തിന് തയ്യാറാണെന്ന റവന്യൂമന്ത്രി കെ രാജന്റെ വെല്ലുവിളി കേരളത്തിലെ രാഷ്ട്രീയ മതേതര കർഷക സംഘടനകൾ ഏറ്റെടുക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
23ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടത്തുന്ന കർഷക ഉച്ചകോടിയിലേക്ക് മന്ത്രിയെ പരസ്യ സംവാദത്തിനായി ക്ഷണിച്ചിട്ടുണ്ട്. മന്ത്രിക്കു പുറമേ സി.പി.ഐ സംസ്ഥാന സെക്രട്ടറിക്കും പാർട്ടി എം.എൽ.എമാർക്കും ഈമെയിൽ സന്ദേശം അയച്ച്, മറുപടിക്കായി കാത്തിരിക്കുക ആണെന്നും സംഘടന വ്യക്തമാക്കി.
തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ റസാക്ക് ചൂരവേലി, സുജി മാസ്റ്റർ, ജോയി കണ്ണൻചിറ, ഡിജോ കാപ്പൻ, അഡ്വ. ബിനോയ് തോമസ്, അഡ്വ. കെ.വി ബിജു, ഡയസ് പുല്ലൻ, മാത്യു ജോസ് ആറ്റുപുറം, പ്രൊഫ. ജോസുകുട്ടി ഒഴുകയിൽ, ബോണി ജേക്കബ് എന്നിവർ സംസരിച്ചു.