ശ്രീനഗര്‍: അടുത്ത പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി പുനർസ്ഥാപിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്ക് കശ്മീരില്‍ നൽകിയ സ്വീകരണത്തിലായിരുന്നു രാഹുലിന്‍റെ പ്രഖ്യാപനം.
ഒരു സംസ്ഥാന പദവി എന്ന നിങ്ങളുടെ ആഗ്രത്തിനൊപ്പം കോൺഗ്രസ് ഉണ്ടാകുമെന്നും സംസ്ഥാന പദവി വീണ്ടെടുക്കാൻ കോണ്‍ഗ്രസ് എല്ലാ അധികാരങ്ങളും ഉപയോഗിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്താമാക്കി. കാശ്മീരിന്‍റെ ഏറ്റവും വലിയ പ്രശ്നം സംസ്ഥാന പദവിയാണെന്നും അതിനേക്കാൾ വലുതായി നിങ്ങൾക്ക് മറ്റോരു വിഷയവുമില്ലെന്നും എന്നാൽ കേന്ദ്ര സര്‍ക്കാര്‍ നിങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുത്തു എന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ജമ്മു കശ്മീരില്‍ വിവിധ ഇടങ്ങളിലെ ആളുകളുമായി സംസാരിച്ചു. ജനങ്ങളുടെ ആവശ്യങ്ങള്‍ ഭരണകൂടം ചെവിക്കൊള്ളുന്നില്ലെന്ന് അവര്‍ പരാതി പറഞ്ഞതായി രാഹുല്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് ഏറ്റവുമധികം തൊഴിലില്ലായ്മ നേരിടുന്ന സംസ്ഥാനമാണ് ജമ്മു കശ്മീർ. ഡോക്ടര്‍മാരും എഞ്ചിനിയർമാരുമാവാൻ ആഗ്രഹിക്കുന്ന ഒരു സമൂഹം ഇവിടെയുമുണ്ട്. എന്നാൽ അതിന് അനുകൂലമായൊരു സാഹചര്യം ഇവിടെയില്ല. സേനയിലേക്കുള്ള റിക്രൂട്‌മെന്‍റായിരുന്നു ഇവിടെയുള്ളവരുടെ മറ്റൊരു തൊഴില്‍ മാര്‍ഗം. അഗ്‌നിപഥ് പദ്ധതിയുടെ പേരില്‍ സര്‍ക്കാര്‍ ആ വഴി അടച്ചെന്നും രാഹുല്‍ വിമർശിച്ചു.