ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലം അന്തിമ ഘട്ടത്തിലേക്കെത്തിയ സാഹചര്യത്തിൽ നിർണായക നീക്കങ്ങളുമായി കോൺഗ്രസ്. നിലവിൽ 225 സീറ്റുകളിലാണ് ഇന്ത്യാ സഖ്യം മുന്നിട്ട് നിൽക്കുന്നത്.
ഈ സാഹചര്യത്തിൽ സർക്കാരുണ്ടാക്കാനുള്ള അവകാശവാദത്തിലേക്ക് കടക്കാനാണ് കോൺഗ്രസിന്‍റെ നീക്കം. ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപി, നവീൻ പട്നായിക്കിന്‍റെ ബിജെഡി, ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ കക്ഷികളുമായി സംസാരിക്കാനാണ് കോൺഗ്രസിന്‍റെ നീക്കം.
നിതീഷ് കുമാറിന്‍റെ ജെഡിയുവിനെയും ഇന്ത്യാ മുന്നണിയിലേക്കടുപ്പിക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. 225 സീറ്റുകളിലാണ് ഇന്ത്യാ മുന്നണി മുന്നിട്ട് നിൽക്കുന്നത്.
297 മണ്ഡലങ്ങളിൽ എൻഡിഎ മുന്നിട്ട് നിൽക്കുന്നു. നിലവിലെ സാഹചര്യത്തിൽ നിതീഷിന്‍റെ ജെഡിയുവും ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്കു ദേശം പാർട്ടിയും ഇന്ത്യാ മുന്നണിക്ക് ഒപ്പം നിന്നാൽ 30 സീറ്റുകൾ കൂടി ഇന്ത്യാ മുന്നണിയിലേക്ക് ലഭിക്കും.
ജെഡിയു നേതാവ് നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ഒരു ആവശ്യം മമത ബാനർജി അടക്കം ചില സഖ്യകക്ഷികൾ മുന്നോട്ട് വെച്ചിട്ടുണ്ട്.
അല്ലെങ്കിൽ ഇന്ത്യാ മുന്നണിയുടെ കൺവീനർ സ്ഥാനം നിതീഷിന് നൽകി സർക്കാർ രൂപീകരണ ശ്രമം നടത്തണമെന്നാണ് ആവശ്യം. ഇതിനായി കോൺഗ്രസ് ശ്രമങ്ങൾ തുടങ്ങിയതായാണ് പുറത്തു വരുന്ന വിവരം.